കോന്നി : കോടനാട് നീലകണ്ഠൻ ഇനി കോന്നി ആനത്താവളത്തിന് സ്വന്തം. കോന്നി ആനത്താവളത്തിലെ മണിയൻ അടക്കമുള്ള ആനകൾ ചരിഞ്ഞതോടെയാണ് കോടനാട് നീലകണ്ഠൻ എന്ന കുങ്കിയാനയെ വനംവകുപ്പ് അധികൃതർ കോന്നി ആനത്താവളത്തിൽ എത്തിച്ചത്.
പാലക്കാട് ആനയെ ഓടിക്കുന്നതിന്റെ ഭാഗമായി കൊണ്ടുപോയിരുന്ന നീലകണ്ഠനെ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് കോന്നി ആനത്താവളത്തിൽ എത്തിക്കുന്നത്. തുടർന്ന് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം രാവിലെ പത്ത് മണിയോടെ നീലകണ്ഠനെ കെ യു ജനീഷ്‌കുമാർ എം എൽ എ, വനം വകുപ്പ് അധികൃതർ തുടങ്ങിയവർ ഹാരം അണിയിച്ച് വാഴപ്പഴം നൽകി സ്വീകരിച്ച ശേഷം കോന്നി ആനത്താവളത്തിലേക്ക് ആനയിച്ചു.1996 ൽ മലയാറ്റൂർ വനത്തിൽ നിന്നും രണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് നീലകണ്ഠനെ വനം വകുപ്പിന് ലഭിക്കുന്നത്. കോടനാട് തന്നെയാണ് നീലകണ്ഠൻ വളർന്നത്. ഒന്നാം പാപ്പാൻ മഹേഷ്, രണ്ടാം പാപ്പാൻ ബിജു തുടങ്ങിയവർ നീലകണ്ഠനൊപ്പം ഉണ്ടായിരുന്നു.
പാലക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ ഓടിക്കുന്നതിനിടയിലാണ് കോന്നിയിലേക്കുള്ള യാത്ര. കോന്നി സുരേന്ദ്രനും മുത്തങ്ങ സൂര്യയും കോടനാട് നീലകണ്ഠനുമാണ് വനം വകുപ്പിന്റെ കുങ്കി പരിശീലനം ലഭിച്ച ആനകൾ. കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്യാം മോഹൻലാൽ ഐ എഫ് എസ്, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സലിൽ ജോസ്സ്, കോന്നിയൂർ പി കെ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോബി ടി ഈശോ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.