വള്ളിക്കോട് : ജനങ്ങൾ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ശുദ്ധജലം വ്യാവസായിക ആവശ്യത്തിന് ദുരുപയോഗം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. വള്ളിക്കോട് പഞ്ചായത്തിലെ മാമൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന മിൽമ പ്ലാന്റിന് ദിവസേന ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം നൽകുവാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെയും ജലവിതരണ വകുപ്പ് അധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ടറിയിലേക്ക് നടത്തിയ മാർച്ചും പ്രതിഷേധ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഒട്ടാകെ രൂക്ഷമായ ജലക്ഷാമം നേരിടുകയാണെന്നും അതിന് പരിഹാരം കാണേണ്ട സർക്കാരും ഉദ്യോഗസ്ഥരും ലഭ്യമായ ജലം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അനീതിയാണ്. സംസ്ഥാന ഭരണത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണ്. ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കാതെ മുഖ്യമന്ത്രിയും സർക്കാരും കെ-റെയിൽ പദ്ധതിയുടെ മറവിൽ വൻ അഴിമതി നടത്തുവാനും പാർട്ടി സമ്മേളനങ്ങൾ കൊഴുപ്പിക്കുവാനും ഉള്ള തിരക്കിലാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മിൽമയുടെ ജലചൂക്ഷണം അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പ്രഫ. ജി.ജോൺ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ബി.നരേന്ദ്രനാഥ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി റോസമ്മ ബാബുജി, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ സാംകുട്ടി പുളിക്കത്തറയിൽ, രാജശേഖരൻ നായർ, ഷിബു വള്ളിക്കോട്, ലിസിമോൾ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സുഭാഷ് നടുവിലേതിൽ, ആൻസി വർഗീസ്, പത്മാ ബാലൻ, ലിസി ജോസഫ്, മണ്ഡലം ഭാരവാഹികളായ വർഗീസ് കുത്തുകല്ലുംപാട്ട്, ഉണ്ണികൃഷ്ണൻ നായർ, പരമേശ്വരൻ നായർ, ഷാജി തൈപ്ലാവിള, ഗോപാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.






























