തിരുവനന്തപുരം : ഹലാല്‍ വിവാദം മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബിജെപിക്കുള്ളില്‍ തന്നെ ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ട്. ഇത്തരം പ്രചാരണം കേരളത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു. എല്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എം.വി ശ്രേയാംസ് കുമാറിന്‍റെ മന്ത്രി ആവശ്യവും കോടിയേരി ബാലകൃഷ്ണന്‍ തള്ളി.
ഓരോ പാർട്ടികൾക്കും അവകാശവാദങ്ങൾ ഉണ്ടാകുമെന്നും ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. ജനതാ പാർട്ടികൾ ഒന്നിക്കണമെന്നാണ് സിപിഎം അഭിപ്രായമെന്നും കോടിയേരി പറഞ്ഞു. അതേസമയം നാളുകളായി എല്‍ജെഡിയില്‍ പുകയുന്ന ഭിന്നത പിളര്‍പ്പിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരത്ത് വിമത യോഗം ചേര്‍ന്നവരുടെ നടപടി അച്ചടക്ക ലംഘനമെന്ന് കോഴിക്കോട്ട് ചേര്‍ന്ന എല്‍ജെഡി ഭാരവാഹി യോഗം വിലയിരുത്തിയിരുന്നു. യഥാര്‍ത്ഥ എല്‍ജെഡി തങ്ങളെന്ന് അവകാശപ്പെട്ട് ഷെയ്ക്ക് പി ഹാരിസും സുരേന്ദ്രന്‍ പിളളയും ഇടതുമുന്നണി നേതാക്കളെ കണ്ട സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നു.
എന്നാല്‍ കടുത്ത നടപടി ഉടന്‍ വേണ്ടെന്ന നിലപാടാണ് വിമതരെ ഒരു ഘട്ടത്തില്‍ പിന്തുണച്ച കെ.പി മേോഹനനും വര്‍ഗ്ഗീസ് ജോര്‍ജ്ജും സ്വീകരിച്ചത്. തുടര്‍ന്നാണ് ഇവരുള്‍പ്പെടെ ഒന്‍പത് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. ശ്രേയാംസ് കുമാര്‍ പ്രസിഡന്‍റ് പദം ഒഴിയണമെന്ന ആവശ്യം യോഗം തളളുകയും ചെയ്തിരുന്നു.