കോന്നി : ആറ് വർഷങ്ങൾക്ക് മുമ്പ് കോന്നിയിൽ മൂന്ന് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം എഴുതി തള്ളുവാൻ ക്രൈംബ്രാഞ്ച് നീക്കം. വലിയ വിവാദമായ കേസിൽ അന്വേഷണം എങ്ങും എത്തിക്കുവാനും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.
മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്നും അതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നതിൽ തങ്ങൾക്ക് പരാതി ഇല്ലെന്നും രേഖാമൂലം കത്ത് നൽകണമെന്ന് ക്രൈംബ്രാഞ്ച് മാതാപിതാക്കളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ ഇതിന് തയ്യാറായില്ല. അന്വേഷണത്തിൽ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് മാതാപിതാക്കൾ.
കോന്നി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനികളായ തെങ്ങുംകാവ് പുത്തൻപറമ്പിൽ രവി കുമാറിന്റെ മകൾ രാജി (17), ഐരവൺ പുതുമല രാമചന്ദ്രന്റെ മകൾ ആതിര എസ് നായർ (17), ഐരവൺ തോപ്പുംലക്ഷംവീട് കോളനിയിൽ കെ സുരേഷിന്റെ മകൾ ആര്യ കെ സുരേഷ്(17) എന്നിവരാണ് ആറ് വർഷങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. 2015 ജൂലൈ ഒൻപതിന് സ്കൂളിലേക്ക് പുറപ്പെട്ട മൂന്ന് പേരും സന്ധ്യ കഴിഞ്ഞും വീട്ടിൽ മടങ്ങി എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികൾ നാടുവിട്ട വിവരം അറിയുന്നത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ ബംഗലൂരുവിൽ എത്തിയതായി തെളിഞ്ഞു. ഇവിടെ നടന്ന അന്വേഷണവും ഫലം കണ്ടില്ല. ബംഗലൂരുവിൽ നിന്ന് മൂവർ സംഘം നാട്ടിലേക്ക് തിരിച്ചെന്നും പിന്നീട് വീണ്ടും തിരികെ പോയെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പണത്തിനായി ഇവർ വിറ്റ ടാബും ടാബ് വാങ്ങിയ കടക്കാരനെയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജൂലായ് പതിമൂന്നിന് ഒറ്റപ്പാലം മങ്കരയ്ക്ക് സമീപം രാജി, ആതിര എന്നിവരുടെ മൃതദേഹവും കുറെ അകലെയായി ഗുരുതര പരുക്കുകളോടെ ആര്യയേയും കണ്ടെത്തി.
തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്ന ആര്യയും മരിച്ചു. ഇതോടെ അന്വേഷണം വഴിമുട്ടുകയും ചെയ്തു. കോന്നി പോലീസ് ഇൻസ്പക്ടറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം ഐ ജി ആയിരുന്ന ബി സന്ധ്യയും പിന്നീട് റേഞ്ച് ഐ ജി മനോജ് എബ്രഹാമും ഏറ്റെടുത്തു. കുട്ടികളുടെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നൽകി. പോലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ ഹൈക്കോടതിയെ ബന്ധുക്കൾ സമീപിച്ചതിനെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചെങ്കിലും കേസിന്റെ ചുരുളഴിക്കാൻ കഴിഞ്ഞില്ല.