കോന്നി : വെള്ളം കണ്ടപ്പോള്‍ ആദ്യം ഒന്ന് മടിച്ചെങ്കിലും ആങ്ങമൂഴിയില്‍ നിന്ന് ലഭിച്ച കോന്നിയിലെ കുട്ടികൊമ്പന്‍ കണ്ണന്‍ കുളത്തിലെ നീരാട്ട് മതിവരുവോളം ആസ്വദിച്ചു. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, വെറ്റിനറി ഡോക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു പാപ്പാന്‍മാര്‍ ആനകുട്ടിയെ പ്രത്യേകം തയ്യാറാക്കിയ കുളത്തിലേക്ക് ഇറക്കിയത്. വെള്ളത്തില്‍ ആദ്യമായി ഇറങ്ങിയതിന്റെ പേടിയിലായിരുന്നു ആനകുട്ടി.
വെള്ളത്തിലിറങ്ങിയ ശേഷം നീരാട്ട് വളരെയേറെ ആസ്വദിച്ചാണ് കണ്ണന്‍ തിരികെ കയറിയത്. വിസ്തരിച്ചുള്ള കുളിക്ക് ശേഷം സ്ഥിരം ഭക്ഷണവും കഴിച്ച് വീണ്ടും കൂട്ടിലേക്ക്. ആനകുട്ടിയുടെ നീരാട്ട് കാണാന്‍ കോന്നി ഇക്കോടൂറിസത്തില്‍ എത്തിയ സഞ്ചാരികളും കുളത്തിന് ചുറ്റും കൂടിയിരുന്നു .ആങ്ങമൂഴി വനമേഖലയിൽ ആഗസ്റ്റ് 19ന് കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് കണ്ടെത്തിയ കുട്ടിയാനയെ ആദ്യ ഘട്ടത്തിൽ ആനക്കൂട്ടത്തിനൊപ്പം കാട് കയറ്റി വിടാനായിരുന്നു ആദ്യ ശ്രമം. ഇതിനായി വമേഖലയിൽ കൂടൊരുക്കി നാല് ദിവസം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇതിനെ പത്തനംതിട്ട വലിയകോയിക്കൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കോന്നി ആനത്താവളത്തില്‍ എത്തിച്ചു.