കോന്നി : കോന്നി ഗവ. മെഡിക്കൽ കോളേജിലെ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണം ഒരാഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് കെ.യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. ജല അതോറിറ്റിയുടെ ശുദ്ധീകരണശാലയിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് ദശലക്ഷം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാലയുടെ നിർമ്മാണമാണ് പൂർത്തിയാകുന്നത്. മെഡിക്കൽ കോളേജിനു സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ശുദ്ധീകരണശാല സ്ഥാപിച്ചിരിക്കുന്നത്. നബാർഡിൽ നിന്നും ലഭ്യമായ 1398 ലക്ഷം രൂപ ഉപയോഗിച്ചാണ് ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്.
ഐരവൺ മട്ടത്തു കടവിൽ നിർമ്മിച്ചിട്ടുള്ള 6 മീറ്റർ വ്യാസമുള്ള കിണറിൽ നിന്നാണ് മെഡിക്കൽ കോളേജ് പദ്ധതിക്കാവശ്യമായ ജലം ശേഖരിക്കുന്നത്. ഇവിടെ നിർമ്മിച്ചിട്ടുള്ള പമ്പ് ഹൗസിൽ 150 എച്ച്.പി.യുടെ മോട്ടോര്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിന്നും പമ്പ് ചെയ്യുന്ന ജലം 300 എം.എം. ഡി.ഐ.പൈപ്പ് വഴി മെഡിക്കൽ കോളേജിൽ സ്ഥാപിച്ചിട്ടുള്ള 5 ദശലക്ഷം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിക്കും. പമ്പ് ഹൗസിൽ നിന്നും 4.52 കിലോമീറ്റർ ദൂരമാണ് ശുദ്ധീകരണ ശാലയിലേക്കുള്ളത്.
ശുദ്ധീകരണ പ്രക്രിയക്കുശേഷം ജലം 7 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണിയിൽ ശേഖരിക്കും. അവിടെ നിന്നും 15 എച്ച്.പി മോട്ടർ ഉപയോഗിച്ച് മുകളിലുള്ള 10 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയിലേക്ക് ജലം എത്തിക്കും. ഈ ജലസംഭരണിയിൽ നിന്നുമാണ് 350 മീറ്റർ ദൂരത്തിലുള്ള മെഡിക്കൽ കോളേജിന്റെ ഉപരിതല ജലസംഭരണിയിലേക്ക് 200 എം.എം ഡി.ഐ.പൈപ്പ് ഉപയോഗിച്ച് ജലം എത്തിക്കുന്നത്. 500 ബെഡുള്ള ആശുപത്രിയ്ക്കും, 500 വിദ്യാർത്ഥികൾക്കും, സ്റ്റാഫിനും, ഹോസ്റ്റൽ ആവശ്യത്തിനുമുള്ള ജലം യഥേഷ്ടം ഈ പദ്ധതിയിൽ നിന്നും ലഭ്യമാകും.
കിണർ, പമ്പ് ഹൗസ്, പമ്പിംഗ് മെയിൻ എന്നിവയുടെ നിർമ്മാണത്തിന് 3.99 കോടി രൂപയ്ക്കാണ് കരാർ നല്കിയിരുന്നത്. ശുദ്ധീകരണശാല, സംഭരണികൾ എന്നിവയ്ക്ക് 5.88 കോടിയുടെയും, ബിൽഡിംഗ്, മോട്ടോർ ,ട്രാൻസ്ഫോർമർ എന്നിവയ്ക്ക് 1.158 കോടിയുടെയും, വിതരണ പൈപ്പിന് 14 ലക്ഷം രൂപയുടെയും, വൈദ്യുതീകരണത്തിന് 86.25 ലക്ഷത്തിന്റെയും കരാറായിരുന്നു നല്കിയിരുന്നത്. ഇതനുസരിച്ചുള്ള നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയാകുന്നത്.
മെഡിക്കൽ കോളേജ് ശുദ്ധജല പദ്ധതിയിൽ നിന്നും മെഡിക്കൽ കോളേജിനു ജലം ലഭ്യമാക്കുന്നതോടൊപ്പം അരുവാപ്പുലം പഞ്ചായത്തിലെ 1, 2,14,15 വാർഡുകളിലും ജല വിതരണം നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. നാലു വാർഡുകളിലെ 5000 കടുംബങ്ങൾക്കാണ് ജലം നല്കുന്നത്. ഇതിനായുള്ള വിതരണ പൈപ്പ് ലൈൻ രണ്ടാം ഘട്ടമായി സ്ഥാപിക്കുമെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എയോടൊപ്പം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ . സജിത്കുമാർ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീലേഖ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി പ്രൊജക്ട് മാനേജർ അജയകുമാർ എന്നിവരും ഉണ്ടായിരുന്നു.
































