കോന്നി: കോന്നി എംഎൽഎ കെ.യു.ജെനീഷ് കുമാര്‍ പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കി കോന്നിയിലെ ജനങ്ങളെ വിഡ്ഢികളാക്കുവാന്‍ ശ്രമിക്കുകയാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ പറഞ്ഞു. യു.ഡി.എഫ് കോന്നി നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് വർഷം കോന്നിയില്‍ എം.എല്‍.എ ആയിരുന്നിട്ടും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ ജനീഷ് കുമാര്‍ തയ്യാറായില്ല. ഇപ്പോള്‍ കാലാവധി അവസാനിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോടികളുടെ വികസന പ്രവർത്തനങ്ങളാണ് പ്രഖ്യാപിക്കുന്നതും ഉദ്ഘാടനം ചെയ്യുന്നതും. ഇത് കോന്നിയിലെ ജനങ്ങളെ ബോധപൂര്‍വ്വം കബളിപ്പിക്കുവാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
അടൂർ പ്രകാശ് എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ നടപ്പാക്കിയ വികസനങ്ങളാണ് കോന്നിയിലുള്ളത്. അതിന്റെയൊക്കെ പിതൃത്വം ഏറ്റെടുക്കുന്നതിനും ശിലാഫലകങ്ങൾ മാറ്റി വെക്കുന്നതിനുമാണ് നിലവിൽ എംഎൽഎ ശ്രമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിലെ അനധികൃത നിയമനങ്ങളെപ്പറ്റി അന്വേഷണം നടത്തണമെന്നും വാങ്ങിയ ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കണമെന്നും റോബിൻ പീറ്റർ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം ചെയർമാൻ എബ്രഹാം വാഴയിൽ അധ്യക്ഷത വഹിച്ചു. ഉമ്മൻ മാത്യു വടക്കേടം, എലിസബേത്ത് അബു, സന്തോഷ് കുമാർ എസ്, മാത്യു ചെറിയാൻ, സജി കോട്ടക്കാട്, ബാബു ചാക്കോ, മുഹമ്മദ് അലി, പ്രവീൺ പ്ലാവിളയിൽ, ദേവകുമാർ ആർ, ജോസ് കൊന്നപ്പാറ, ശാന്തിജൻ ചൂരക്കുന്നേൽ, ജേക്കബ് മഠത്തിലെത്ത്, ഇടിക്കുള കിഴക്കേടം, ഏബ്രഹാം ചെങ്ങറ, രവി പിള്ള, സതീഷ് എസ് എന്നിവർ പ്രസംഗിച്ചു.






























