കോന്നി : പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു വരുന്ന ‘കോന്നി ഫെസ്റ്റ് 2024’ ൽ സംഘടിപ്പിച്ച ‘ചിത്രകാരസംഗമവും ആഭരണസഭയും’ അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗ ചിത്രകാരൻ ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.
പർവതങ്ങളിൽ മഹാമേരുവിനെ പോലെയും പക്ഷികളിൽ ഗരുഡനെ പോലെയും നദികളിൽ നൈലിനെ പോലെയുമാണ് കലകളിൽ ചിത്രകല എന്ന് ജിതേഷ്ജി പറഞ്ഞു. സാഹിത്യത്തിന്റെ പുരോഗാമിയാണ് ചിത്രകല. ലോകമെമ്പാടും സാഹിത്യകാരന്മാരെക്കാളും സാഹിത്യത്തെക്കാളും പ്രാധാന്യം ചിത്രകലയ്ക്കും
ചിത്രകാരന്മാർക്കും കിട്ടുമ്പോൾ കേരളത്തിലെ സ്ഥിതി ഒട്ടും ആശാവഹമല്ലെന്നും ചിത്രകല സാക്ഷരതയുടെ കാര്യത്തിൽ മലയാളി ഏറെ മുന്നേറാനുണ്ടെന്നും
ജിതേഷ്ജി പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ ചിത്രകലാരംഗത്തെ മികച്ച ഇരുപതോളം ചിത്രകാരന്മാരെ കണ്ടെത്തി അവരെ ആദരിക്കാൻ കോന്നി ഫെസ്റ്റിന്റെ സംഘാടകർ കാണിച്ച ഔചിത്യം ശ്ലാഘനീയവും ശുഭോദർക്കവും മാതൃകാപരവുമാണെന്നും ജിതേഷ്ജി പറഞ്ഞു. ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ, ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ പ്രേക്ഷകരെ നേടിയ ആദ്യമലയാളി പി എസ് സി മത്സരപരീക്ഷകളിൽ പലതവണ ചോദ്യോത്തരമായ പത്തനംതിട്ട ജില്ലക്കാരൻ, ചിത്രകലയുടെ രംഗാവിഷ്കാരമെന്ന നിലയിൽ ലോകചിത്രകലാ ഭൂപടത്തിൽ ഇടം നേടിയ പത്തനംതിട്ട ജില്ലക്കാരൻ ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവ് എന്നീ നിലകളിലെല്ലാം വിഖ്യാതിനേടിയ വ്യക്തിത്വമാണ് ജിതേഷ്ജിയുടെത്. സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു.
കോന്നി ഫെസ്റ്റ് സംഘാടക സമിതി ഭാരവാഹികളായ എസ് സന്തോഷ് കുമാർ, ബിനു കെ സാം, കോന്നി പഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, ചിത്രകാരി ഗ്രേസി ഫിലിപ്പ്, ചിത്രകാരൻ പ്രേമദാസ് പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു. 70 വയസ്സുകാരിയായ ചിത്രകാരി ഗ്രേസി ഫിലിപ്പ് മുതൽ പത്തുവയസ്സുകാരി ബേബി കൃഷ്ണ വരെയുള്ള ജില്ലയിലെ ഏറ്റവും മികച്ച ഇരുപതോളം ചിത്രകലാ പ്രതിഭകളെ സമ്മേളനത്തിൽ ജിതേഷ്ജി ആദരിച്ചു. ചിത്രകാരന്മാരായ ആർ ഹരി, വി -കോട്ടയം, വർഗീസ് തണ്ണിത്തോട്, ചിത്രകാരികളായ ഗ്രേസി ഫിലിപ്പ്, സന്ധ്യ, ദിവ്യ രാജേഷ്, കലാദേവി രേണുക, ചിത്രകാരൻ ജിനീഷ് പീലി, പ്രേമദാസ് പത്തനംതിട്ട, സ്‌മൃതി ബിജു, വിനോദ് വാഴപ്പള്ളിൽ, ലാൽ, ഷാജി സീതത്തോട്, ജയൻ തനിമ, യുവചിത്രകാരി ദേവു പി ദാസ് ബാലചിത്രകാരി ബേബി കൃഷ്ണ തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങി.





























