കോട്ടാങ്ങൽ: കോട്ടാങ്ങല്‍ ശ്രീ മഹാ ഭദ്ര കാളി ക്ഷേത്രത്തിലെ കുളത്തൂർ, കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ മത്സര ബുദ്ധിയോടെ നടന്നു വന്ന എട്ടു പടയണി സമാപിച്ചു. ഇന്ന് ഇരു കരക്കാരും പുല വൃത്തം തുള്ളി പിരിയും. ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ വലിയ പടയണി നടന്നു. പടയണിയുടെ പേരിനും പെരുമക്കും ഇണങ്ങും വിധം ചിട്ടയോടു കൂടി വേലയും വിളക്കും മറ്റു ചടങ്ങുകളും നടന്നു. രാത്രിയിൽ നടന്ന വലിയ പടയണി ചടങ്ങുകൾ കരക്കാരെ വിശ്വാസത്തിന്റെ പാരമ്യതയിലേക്ക് നയിച്ചു. രാത്രി 1മണിക്ക് 101പാള ഭൈരവി കോലം കളത്തിൽ എത്തി.
തുടർന്ന് 16,32,64 പാള ഭൈരവികൾ, അരക്കി യക്ഷി, സുന്ദര യക്ഷി, മറുത,കൂട്ട മറുത, പക്ഷി എന്നീ കോലങ്ങളും തുള്ളി ഒഴിഞ്ഞു.
4മണിയോട് കൂടി മഹാമൃത്യുഞ്ജയ ഹോമത്തിന് തുല്യമായ കാലൻ കോലം കളത്തിൽ എത്തി. സൂപ്പർസ്റ്റാർ വേലു എന്നറിയപ്പെടുന്ന പോത്തിന്റെ പുറത്തെത്തിയ കാലൻ കോലം കാണികളിൽ അത്ഭുത പരവശത സൃഷ്ടിച്ചു. പുലർച്ച 6.15നു എത്തിയ മംഗള ഭൈരവിയോടെ വലിയ പടയണി സമാപിച്ചു. തുടർന്ന് പാരമ്പര്യ ആചാരത്തിന്റെ ഭാഗമായി കോട്ടാങ്ങൽ അമ്മ കല്ലൂപ്പാറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ക്ഷേത്രത്തിൽ നിന്നും കാവും കടവിലേക്ക് നടന്ന എഴുന്നള്ളത്തിൽ ഇരു കരക്കാരും പങ്കെടുത്തു. ഇന്ന് വൈകിട്ട് ക്ഷേത്രത്തിൽ കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ പുല വൃത്തം തുള്ളി 28 പടയണിക്ക് ശുഭ പര്യവസാനം കുറിക്കും. എംഎൽഎ,ആർ ഡി ഒ എന്നിവരുടെ സാന്നിധ്യത്തിൽ വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റു പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന പടയണി ഏകോപന സമിതി യോഗം മല്ലപ്പള്ളി തഹസിൽദാരെ പടയണി ഏകോപന ചുമതലയുള്ള നോഡൽ ഓഫീസറായി നിയമിച്ചിരുന്നു. പടയണിയുടെ സുഗമമായ നടത്തിപ്പിന് ശ്രീദേവി വിലാസം പടയണി സംഘം കുളത്തൂർ, ശ്രീഭദ്ര പടയണി സംഘം കോട്ടാങ്ങൽ, ശ്രീ മഹാ ഭദ്രകാളി ക്ഷേത്രം ഭരണസമിതി( കോട്ടാങ്ങൽ ദേവസ്വം ), വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകൾ എന്നിവർ നേതൃത്വം നൽകി.