പത്തനംതിട്ട : ഭദ്രകാളി ക്ഷേത്രത്തിലെ പടയണിക്കു ചൂട്ട് വെച്ചു. ക്ഷേത്ര ശ്രീകോവിലിൽ നിന്നു മേൽശാന്തി വിശ്വനാഥ് പി. നമ്പൂതിരി പകർന്നു നൽകിയ അഗ്നികണം കരനാഥന്മാർ ചൂട്ടുകറ്റയിലേക്ക് ആവാഹിച്ചപ്പോൾ ദേശം ഉണർന്നു. കുളത്തൂർ കരയ്ക്കായി പുത്തൂർ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങൽ കരയ്ക്കായി കടൂർ രാധാകൃഷ്ണ കുറുപ്പുമാണ് ചൂട്ടുവെച്ചത്. കരക്കാരുടെ അനുവാദം തേടി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ചൂട്ടു വെച്ചത്.
ഇന്നു ചൂട്ട് വലത്ത് നടക്കും. നാളെയും 3നും ഗണപതിക്കോലവും 4നും 5നും അടവിയും നടക്കും. 6നും 7നും വലിയ പടയണി നടക്കുക. കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ യഥാക്രമം ഒന്നിടവിട്ട ദിവസങ്ങളിലാണ് പടയണിക്കളത്തിൽ എത്തുന്നത്. വലിയ പടയണി നാളിൽ നടക്കുന്ന വേലയും വിളക്കും ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്. മകര ഭരണി നാളിൽ ഇരു കരക്കാരും പുലവൃത്തം തുള്ളി പിരിയുന്നതോടെ പടയണി പര്യവസാനിക്കും. ധനു മാസത്തിലെ ഭരണി മുതൽ മകര മാസത്തിലെ ഭരണി വരെ ആണ് പടയണി. അതിൽ മകര ഭരണിക്കു മുൻപുള്ള 8 ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ പടയണി നടക്കുന്നത്.






























