കോട്ടാങ്ങല്‍ : ഇന്നു രാത്രി കുളത്തൂർ കരയുടെ അടവിയും പള്ളി പാനയും നടക്കും. അടവിയുടെ ഭാഗമായി കോലം തുള്ളൽ കരകളുടെ വിവിധ പ്രദേശങ്ങളിൽ അടവി പുഴുക്കു നടന്നു. നാളെ കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ അടവി ദിന പടയണി ചടങ്ങുകൾ നടക്കും. കരയുടെ വിവിധ പ്രദേശങ്ങളിൽ കാർഷിക സംസ്‌കൃതിയുടെ ഓർമകൾ ഉണർത്തി അടവി പുഴുക്ക് മഹോത്സവം കൊണ്ടാടും. ദേശ വാസികൾ കാർഷിക വിളകൾ ശേഖരിച്ചു പുഴുക്ക് ഉണ്ടാക്കി എല്ലാവരും ചേർന്ന് ഭുജിക്കുന്നു . സമൃദ്ധമായ വിളകൾ ലഭിക്കുന്നത്തിനു വേണ്ടി നടത്തുന്നു എന്നാണിത് വിശ്വസിക്കപെടുന്നത്.
ഇന്ന് രാത്രി ഒരു മണിയോടെ കുളത്തൂര്‍ കരയുടെ കുതിര, യക്ഷി, മറുത, ഭൈരവി എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തും. ഭദ്രകാളിയുടെ രൂപം എന്ന് വിശ്വസിക്കപെടുന്ന ഭൈരവി കോലം ഉദ്ധിഷ്ട കാര്യ സാധ്യത്തിനു ഫലപ്രഥമാണെന്ന് വിശ്വസിക്കപെടുന്നു. തുടർന്ന് മല ദൈവങ്ങളുടെ പ്രീതിക്കായി പള്ളി പാന നടക്കും. പുലർച്ചെ അഞ്ചരയോടെ കൂടി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കരക്കാർ കൃത്രിമ വനം സൃഷ്ടിച്ചു അടവി കൊണ്ടാടും.
“ഉടുമ്പ് ഉടുമ്പും തേത്ത തെയ് തെയ് ”
“പൊത്തിൽ ഉടുമ്പും തേത്ത തെയ് തെയ് ”
എന്ന വായ്താരി ചൊല്ലി കരക്കാർ കൈ കോർത്തു പിടിച്ചു അഗ്നിക്കു വലം വെച്ചു തുള്ളുന്ന ചടങ്ങ് അന്യമാകുന്ന സംസ്‌കൃതിയുടെ നന്മ ഭക്തർക്കു പകർന്നു നൽകുന്നു. ഇതിന് സമാപനമാകുന്നതോടെ കുളത്തൂര്‍ കരക്കാര്‍ വിടവാങ്ങും. നാളെ വൈകീട്ടോടെ കോട്ടാങ്ങല്‍ കരയുടെ അടവി ആഘോഷങ്ങള്‍ക്ക് തുടക്കമാകും.





























