മല്ലപ്പളളി : ജോലി ചെയ്തതിന്റെ കൂലി ആവശ്യപ്പെട്ടതിന് നിര്‍മ്മാണ തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി. തമിഴ് നാട്മാര്‍ത്താണ്ഡം തക്കല സ്വദേശി സ്റ്റീഫൻ തോമസ്(40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കരാറുകാരന്‍ തമിഴ് നാട് കന്യാകുമാരി തക്കല സ്വദേശി ജോസ് (39), സുരേഷ് (44), എന്നിവരെ കീഴ് വായ്പ്പൂര് പോലീസ് കസ്റ്റഡിയിലെടുത്തു.
കല്ലൂപ്പാറ എന്‍ജിനീയറിങ് കോളേജ് റോഡിൽ മാർത്തോമ പള്ളിക്കു സമിപം തുരുത്തിയിൽ ഫിലിപ്പ് വർഗീസ് വാടകയ്ക്ക് നൽകിയ വീട്ടിൽ വെളളിയാഴ്ച രാത്രിയാണ് സംഭവം.
കെട്ടിട നിർമ്മാണപണിക്ക് വന്നയാളാണ് സ്റ്റീഫന്‍. തനിക്ക് ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള പണം ചോദിക്കാന്‍ സുഹൃത്തുക്കളെയും കൂട്ടി ബുള്ളറ്റ് ബൈക്കിലാണ് സുരേഷ് താമസിക്കുന്ന വാടകവീട്ടില്‍ എത്തിയത്. പണം ചോദിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ സ്റ്റീഫനെ സുരേഷും ജോസും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് കമ്പി വടികൊണ്ട് അടിക്കുകയും കല്ലെറിയുകയും ചെയ്തു. അടി കൊണ്ട് സ്റ്റീഫന്‍ ബോധരഹിതനായത് കണ്ട് ഒപ്പം വന്ന സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു.
പുലര്‍ച്ചെ നാലിന് കല്ലൂപ്പാറ റോഡില്‍ പട്രോളിങ് നടത്തുകയായിരുന്ന കീഴ്‌വായ്പൂര്‍ സ്‌റ്റേഷനിലെ പോലീസുകാരെ ഇവര്‍ വിവരം ധരിപ്പിച്ചു. പോലീസ് എത്തുമ്പോള്‍ സുരേഷിന്റെ വാടക വീടിന്റെ ഹാളില്‍ ബോധരഹിതനായി കിടക്കുകയായിരുന്ന സ്റ്റീഫനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സ്റ്റീഫനെ മര്‍ദിക്കാന്‍ ഉപയോഗിച്ച കമ്പി വടിയും എറിയാന്‍ ഉപയോഗിച്ച ചെങ്കല്ലുകളും കണ്ടെടുത്തു. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്‍ റാവുത്തര്‍, കീഴ്‌വായ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ജി. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.





























