മല്ലപ്പള്ളി : കോട്ടാങ്ങലിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. കോൺഗ്രസിലെ കെ.വി. ശ്രീദേവിയാണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 27 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ പിൻതുണയിൽ ലഭിച്ച പ്രസിഡന്റ് സ്ഥാനം യു.ഡി.എഫ് രാജിവെച്ചതിനെതുടർന്നാണ് പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 14 അംഗ ഭരണസമിതിയില്‍ യു.ഡി.എഫ് അഞ്ച്, ബി.ജെ.പി അഞ്ച്, എസ്.ഡി.പി.ഐ മൂന്ന്, എൽ.ഡി.എഫ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും എസ്.ഡി.പി.ഐയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു.
യു.ഡി.എഫിലെ ശ്രീദേവിക്കും ബി.ജെ.പിയിലെ മായാദേവിക്കും അഞ്ച് വോട്ടുകൾ വീതവും എസ്.ഡി.പി.ഐയിലെ നൗഫി അനിഷിന് മൂന്ന് വോട്ടും ലഭിച്ചു. യു.ഡി.എഫിനും ബി.ജെ പിക്കും തുല്യവോട്ടുകൾ ലഭിച്ചതോടെ എസ്.ഡി.പി.ഐ മാറ്റി നിർത്തി വോട്ടെപ്പ് നടത്തിയപ്പോഴും ഇരുമുന്നണിയും സമനിലയിൽ ആയതിനാൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരംഗമുള്ള എൽ.ഡി.എഫ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ പഞ്ചായത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു സ്ഥിതി. നറുക്കെടുപ്പിൽ ബി.ജെ.പിക്കായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ ചട്ടലംഘനം നടന്നെന്ന എസ്.ഡി.പി.ഐയുടെ പാതിയെ തുടർന്ന് പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദ് ചെയ്തിരിക്കുകയാണ്.






























