തിരുവല്ല : കോവിഡ് ചികിത്സ വ്യാപകമാക്കാൻ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ വ്യാഴാഴ്ച മുതൽ എല്ലാ തദ്ദേശസ്ഥാപന തലത്തിലും തുടങ്ങണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത് . എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളുള്ള അപ്പർ കുട്ടനാട്ടിൽ എല്ലാ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും വ്യാഴാഴ്ച മുതൽ പ്രവർത്തിച്ച് തുടങ്ങില്ല.
കെട്ടിടങ്ങളുടെ അപര്യാപ്തതയും അവ കണ്ടെത്താനുണ്ടായ കാലതാമസവുമാണ് ഇതിന് കാരണം. തിരുവല്ല നഗരസഭയിൽ മാത്രം 60 കിടക്കകളുള്ള പ്രഥമതല ചികിത്സാകേന്ദ്രം വ്യാഴാഴ്ച പ്രവർത്തനം ആരംഭിച്ചുവെങ്കിലും ഇവിടെയും കാര്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.
കുറ്റപ്പുഴ ജറുസലേം പള്ളി പാരിഷ്ഹാൾ (60 കിടക്ക), മുത്തൂർ ശ്രീഭദ്രാ ഓഡിറ്റോറിയം (60), മഞ്ഞാടി ഇവാൻജലിക്കൽ ചർച്ച് ഓഡിറ്റോറിയം (50), വാരിക്കാട് സെഹിയോൻ പാരീഷ് ഹാൾ (70) എന്നിവയാണ് കണ്ടുവെച്ചിരിക്കുന്ന മറ്റു സ്ഥലങ്ങള്‍ . ഇതിനിടയിൽ സ്വകാര്യ ആശുപത്രികളോട് കിടക്കകൾ നൽകണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരിക്കുകയാണ്.
കടപ്ര-പരുമലയിലെ നഴ്‌സിങ് ഹോസ്റ്റലിൽ 100 കിടക്കകൾ ക്രമീകരിക്കും. 24-ന് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സെമിനാരിക്കെട്ടിടത്തിലെ 32 മുറികളിൽ ഇപ്പോൾ കോവിഡ് കെയർ സെന്റർ പ്രവർത്തിക്കുന്നു. നിരണം-മുകളടി ഗവൺമെന്റ് യു.പി.സ്കൂളിലെ പുതിയ കെട്ടിടത്തിൽ 65 കിടക്കകളും പഴയ കെട്ടിടത്തിൽ 35 കിടക്കകളും ഒരുക്കും. പുതിയകെട്ടിടം പണി പൂർത്തീകരിച്ചിട്ടില്ല. 27-നുള്ളിൽ പൂർത്തീകരിക്കും. 30-ന് ട്രീറ്റ്‌മെന്റ് സെന്റർ ഇവിടെ തുടങ്ങാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
നെടുമ്പ്രം-പഞ്ചായത്തിൽ സ്വന്തമായി സൗകര്യമുള്ള കെട്ടിടമില്ല. തിരുവല്ലയിൽ മാർത്തോമ്മാ കോളേജ് വനിതാ ഹോസ്റ്റലിന്റെ ഒരുകെട്ടിടം നെടുമ്പ്രത്തിന് നൽകും. ഇവിടെ 30 കുട്ടികൾ ഇപ്പോൾ താമസിക്കുന്നുണ്ട്. 27-ന് ഇവർക്ക് പരീക്ഷയുണ്ട്. അതുകഴിഞ്ഞാകും ട്രീറ്റ്‌മെന്റ് സെന്റർ ഒരുക്കുക. പെരിങ്ങര-പഞ്ചായത്തിൽ സൗകര്യപ്രദമായ കെട്ടിടങ്ങളില്ലെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. പഞ്ചായത്ത് പി.എം.വി. സ്‌കൂൾ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയാണ് കണ്ടുവെച്ചിരിക്കുന്നത്. പി.എം.വി.യുടെ ഓഡിറ്റോറിയത്തിൽ 100 കിടക്കകൾ ആദ്യം ഒരുക്കും. നിർമിതികേന്ദ്രം രണ്ടരലക്ഷംരൂപ ചെലവിൽ 10 ശൗചാലയങ്ങൾ ഇവിടെ ഉടൻ പണിയും. 30-നകം സെന്റർ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കുറ്റൂർ-തലയാർ ശിശുവിഹാറിൽ 50 കിടക്കകളുള്ള കേന്ദ്രം 25-ന് തുടങ്ങിയേക്കും. പടിഞ്ഞാറ്റോതറ എസ്.എൻ.ഡി.പി. ഗുരുമന്ദിരത്തിന്റെ ഹാളും പിന്നീട് ഉപയോഗപ്പെടുത്തും ദിവസേന സമ്പർക്ക രോഗികൾ കൂടുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് സൗകര്യങ്ങൾ ഒരുക്കാനാണ് അധികൃതരുടെ ശ്രമം
































