കോഴിക്കോട് : ലോറിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി എൻഐഎ പരിശോധന നടത്തുന്നു. എരഞ്ഞിമാവ് സ്വദേശിയായ ഹാരിസിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘എക്സലന്റ് ബ്രിക്സ്’ എന്ന സ്ഥാപനത്തിലുമാണ് ഇന്ന് പുലർച്ചെ മുതൽ എൻഐഎ സംഘം റെയ്ഡ് ആരംഭിച്ചത്. കോഴിക്കോട് മുക്കത്തെ പരിശോധനയ്ക്ക് പുറമെ, മലപ്പുറം ജില്ലയിലെ രണ്ടിടങ്ങളിൽ കൂടി റെയ്ഡ് പുരോഗമിക്കുന്നുണ്ട്. ഹാരിസിന്റെ ഭാര്യവീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ഗോഡൗണിലുമാണ് മലപ്പുറത്ത് പരിശോധന നടക്കുന്നത്.
2026 ഫെബ്രുവരിയിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ഹാരിസിന്റെ ലോറിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടിയിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയാണ് ഹാരിസ്. ഈ സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോൾ എൻഐഎ നാലിടങ്ങളിൽ ഒരേസമയം പരിശോധന നടത്തുന്നത്. നിലവിൽ ഈ നാല് കേന്ദ്രങ്ങളിലും പരിശോധന തുടരുകയാണ്.






























