തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള കെപിസിസിയുടെ ആദ്യ സമ്പൂർണ യോഗം ഇന്ന്. കെപിസിസി പ്രസിഡന്‍റ് അടക്കം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് പകരക്കാർ ആര് എന്നത് യോഗത്തിൽ ചർച്ചയായേകും. സംഘടന ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും കോർപറേഷൻ ബോർഡ് വിഭജനങ്ങളും യോഗത്തിന്‍റെ അജണ്ടയിലുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡൻ്റുമാർ എന്നിവരാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുക. താഴെത്തട്ടിൽ സംഘടന ശക്തിപ്പെടുത്തുകയാണ് യോഗത്തിലെ പ്രധാന അജണ്ട.
ടീം യുഡിഎഫ് എന്ന ബാനറിൽ ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പ്രധാന കാരണം എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ പലയിടങ്ങളിലും പാർട്ടി ദുർബലമാണെന്ന അഭിപ്രായം നേതാക്കൾക്കിടയിലുണ്ട്.ബൂത്ത് തലം മുതൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ യോഗത്തിൽ ആവിഷ്കരിക്കും.






























