ഡല്‍ഹി : രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ്സ് നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി ഷമ മുഹമ്മദ്. ഞാൻ ഒന്നും ചെയ്തിട്ടില്ല. മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. അപ്പോഴാണ് എന്നെ ബലമായി പോലീസ് വാഹനത്തില്‍ പിടിച്ചിട്ടതെന്നും ഷമ ആരോപിക്കുന്നു.
ഷമയുടെ വാക്കുകള്‍: ഒരു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഞാന്‍. അപ്പോഴാണ് എന്നെ പിടിച്ച് ബലമായി പൊലീസ് വാഹനത്തില്‍ കയറ്റുന്നത്.ഈ രാജ്യത്ത് മറുപടി പറയാനും അവകാശമില്ലെ.. എവിടെയാണ് ജനാധിപത്യംഅതാണ് ഞാന്‍ ചോദി്ക്കുന്നത് ഷമ പറയുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായാണ് രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയത്. കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച രണ്‍ദീപ് സിങ് സുര്‍ജെവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേല്‍ അടക്കമുള്ള നേതാക്കളേയും പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടു പോയത്.
നിരോധനാജ്ഞ ലംഘിച്ചതിനാണ് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കെസി വേണു ഗോപാലിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റിഡിയിലിരിക്കെ കെസി വേണുഗോപാലിന് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയും കുഴഞ്ഞു വീഴുകയും ചെയ്തു. കോവിഡ് മുക്തമായതിന് ശേഷം, കഴിഞ്ഞ ദിവസമാണ് പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുത്ത് തുടങ്ങിയത്. പ്രതിഷേധിച്ച നിരവധി കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും ഡല്‍ഹിയില്‍ പ്രതിഷേധിക്കുകയാണ്. എഐസിസി ആസ്ഥാനത്ത് നിന്ന് രാഹുല്‍ പുറത്തു പോയതിന് ശേഷമായിരുന്നു എംപിമാര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തുവിട്ടത്. അതുവരെ പോലീസ് ഇവരെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധിക്കൊപ്പമായിരുന്നു രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്തേക്ക് എത്തിയത്.
തുടര്‍ന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും അവിടെ നിന്ന് കാല്‍ നടയായി ഇ.ഡി ഓഫീസിലേക്ക് പോവുകയുമായിരുന്നു. ഇന്ന് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യല്‍ ഉണ്ടാകും എന്നാണ് ഇ.ഡി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സത്യം ഏറെക്കാലം മറച്ചുവെക്കാനാകില്ലെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍.) ബാധ്യതകളും ഓഹരികളും സോണിയാഗാന്ധിയും രാഹുലും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്ബനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കേസില്‍ ഈമാസം 23-ന് ഹാജരാകാനാണ് സോണിയയ്ക്ക് ഇ.ഡി. നോട്ടീസ് അയച്ചിരിക്കുന്നത്.