കോട്ടയം : ദേശീയ പണിമുടക്കിന്റെ ആദ്യ ദിനം കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്കെത്തിയത് 2525 ജീവനക്കാര്‍. ഇവര്‍ ചേര്‍ന്ന് സംസ്ഥാനമൊട്ടാകെ നടത്തിയത് 52 സര്‍വീസുകളും. മാര്‍ച്ച് 28 ലെ കണക്കനുസരിച്ച് 18145 സ്ഥിരം ജീവനക്കാരും 612 താല്‍ക്കാലികക്കാരും ഉള്‍പ്പെടെ 18757 ജീവനക്കാര്‍ കോര്‍പറേഷനിലുണ്ട്. 428 സ്ഥിരം ജീവനക്കാര്‍ അവധിയിലാണ്. ഇവരില്‍ 13.46 ശതമാനം പേര്‍ ജോലിക്കെത്തിയെങ്കിലും ഓടിക്കാനായത് ആകെ സര്‍വീസുകളില്‍ 1.31 ശതമാനം മാത്രമാണ്. ഏറ്റവും കൂടുതല്‍ ഓടിച്ചത് മാനന്തവാടി ഡിപ്പോയാണ്. 67 ഷെഡ്യൂളുകളില്‍ 33 എണ്ണം നിരത്തിലിറക്കാന്‍ അവര്‍ക്കായി. ആകെയുള്ള 400 ജീവനക്കാരില്‍ 147 പേര്‍ ജോലിക്കെത്തിയിരുന്നു. തൊട്ടുപിന്നില്‍ സുല്‍ത്താന്‍ ബത്തേരിയാണ്. 66 സര്‍വീസുകളില്‍ 16 എണ്ണം ഓടി. 437 ജീവനക്കാരില്‍ 49 പേരാണ് ജോലിക്കെത്തിയത്.
തിരുവനന്തപുരം സിറ്റിയില്‍ 107 സര്‍വീസുകളില്‍ രണ്ടെണ്ണവും വിതുരയിലെ 31 സര്‍വീസുകളില്‍ ഒരെണ്ണവും ഓടിച്ചു. യഥാക്രമം 43 ഉം ഒമ്പതും ജീവനക്കാരാണ് ഇവിടെ ജോലിക്കെത്തിയത്. മറ്റുഡിപ്പോകളിലും ജീവനക്കാര്‍ എത്തിയെങ്കിലും സര്‍വീസുകള്‍ നടത്തിയില്ല. ബി.എം.എസ് അനുകൂല തൊഴിലാളി സംഘടനയില്‍പെട്ടവരാണ് ജോലിക്കെത്തിയത്. സംഘപരിവാറിന് വലിയ സ്വാധീനമുള്ള പാലാ ഡിപ്പോയിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെത്തിയത്. 221 ജീവനക്കാരില്‍ 72 പേര്‍ ഇവിടെ ജോലിക്കെത്തി. എന്നാല്‍, 55 സര്‍വീസുകളില്‍ ഒന്നുപോലും ഓടിക്കാന്‍ സാധിച്ചില്ല.
എറണാകുളത്ത് 288 ജീവനക്കാരില്‍ 64 പേരും കോട്ടയത്ത് 190 പേരില്‍ 60 ജീവനക്കാരും ഹാജരായെങ്കിലും സര്‍വീസുകളൊന്നും നടത്തിയില്ല. 2020ല്‍ നടത്തിയ ഹിതപരിശോധനയുടെ കണക്കുകള്‍ പ്രകാരം ബി.എം.എസ് സംഘടനയില്‍പ്പെട്ട 4802 ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സിയിലുണ്ട്. ഇവരെ ഉപയോഗിച്ച് സര്‍വീസുകള്‍ നടത്താനുള്ള ഒരു ക്രമീകരണവും കോര്‍പറേഷന്‍ മേധാവികള്‍ സ്വീകരിച്ചിരുന്നില്ല.





























