തിരുവനന്തപുരം : അപകടത്തില്‍പെട്ട കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ബസുകള്‍ ഓടിച്ച താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു. സ്വിഫ്റ്റ് സര്‍വ്വീസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നത്. തിരുവനന്തപുരം കല്ലമ്ബലത്തും മലപ്പുറം ചങ്കുവട്ടിയിലുമാണ് കെ-സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നത്.
കല്ലമ്പലത്ത് എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. ഗ്ലാസിന് 35,000 രൂപ വിലയുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി. പകരം കെ.എസ്.ആര്‍.ടി.സിയുടെ മിറര്‍ സ്ഥാപിച്ചാണ് സര്‍വീസ് തുടര്‍ന്നത്. ചങ്കുവട്ടിയില്‍ കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ദീര്‍ഘദൂര സര്‍വീസ് കമ്ബനിയായ കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് ഏപ്രില്‍ 11 മുതലാണ് സര്‍വ്വീസ് ആരംഭിച്ചത്. ബാംഗ്ലൂരിലേക്കുള്ള എ.സി. വോള്‍വോയുടെ നാല് സ്ലീപ്പര്‍ സര്‍വ്വീസുകളും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡര്‍ സര്‍വ്വീസുകളുമാണ് ആദ്യ ദിനം നടത്തിയിരുന്നത്.





























