തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കേരളം സുപ്രീം കോടതിയിലേക്ക്. കേരളത്തിൽ നടപ്പാക്കുന്ന എസ്ഐആറിനെ നിയമപരമായി നേരിടാൻ വൈകിട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സുപ്രീം കോടതിയെ സമീപിക്കുന്നതിൽ നിയമോപദേശം തേടും. തീരുമാനത്തെ ബിജെപി എതിര്‍ത്തു. സര്‍ക്കാര്‍ കോടതിയിൽ പോയാൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ യോഗത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് എസ്ഐആറിനെ നിയമപരമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.






























