റാന്നി: ഇട റോഡുകൾ തടി ഡിപ്പോകളാക്കി മാറ്റി വ്യാപാരികള്‍. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതോടെ ഉപേക്ഷിക്കപ്പെട്ട പഴയ പാതയോരങ്ങളാണ് തടി ഡിപ്പോകളാക്കി മാറ്റിയിരിക്കുന്നത്. മന്ദിരം മുതല്‍ വൈക്കം വരെയുള്ള പാതയുടെ ഇരുവശവുമാണ് തടി വ്യാപാരികള്‍ കൈയ്യടിക്കിയിരിക്കുന്നത്. ഇതു മൂലം പഴയ പാതയുടെ ഇരുവശത്തും താമസിക്കുന്നവര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
വളവുകള്‍ നിവര്‍ത്തുന്നതിന്‍റെ ഭാഗമായി ഇവിടെ പാത പുതിയതായി നിര്‍മ്മിച്ചപ്പോള്‍ ഉപേക്ഷിച്ച പഴയ പാതകളാണ് തടി ഇറക്കാന്‍ ഉപയോഗിക്കുന്നത്. പലപ്പോഴും വലിയ ലോറികള്‍ വശത്ത് കൊണ്ടിട്ട് തടി കയറ്റുന്നതു മൂലം പ്രദേശവാസികളുടെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുകയാണ്. അപകട സാധ്യതയുള്ളതായും വശങ്ങള്‍ ഇടിഞ്ഞു താഴുന്നതായും ആരോപണം ഉണ്ട്. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്.






























