കൊച്ചി : സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. സ്വപ്ന പറയുന്നതെല്ലാം നട്ടാല്‍ കുരുക്കാത്ത നുണകളാണെന്ന് ജലീല്‍ പറഞ്ഞു. മാധവ വാര്യര്‍ തന്റെ ബിനാമിയാണെന്നും ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ താന്‍ സമ്മര്‍ദം ചെലുത്തിയെന്നുമാണ് ആരോപണം. മാധവ വാര്യരെ എനിക്കറിയാം. തിരുനാവായക്കാരനാണ്. ബോംബെയിലെ വ്യവസായിയാണ്. അദ്ദേഹം നടത്തുന്ന വാര്യര്‍ ഫൗണ്ടേഷന്‍ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കിലും സൗജന്യമായും വീട് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. എച്ച്. ആര്‍.ഡി.എസിന് വേണ്ടി അട്ടപ്പാടിയില്‍ 200ലധികം വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതിന് നല്‍കണ്ടേ പ്രതിഫലം നല്‍കാതെ വണ്ടിച്ചെക്ക് നല്‍കിയതിന് എച്ച്.ആര്‍.ഡി.എസിനെതിരെ ബോംബെ കോടതിയില്‍ 2022ല്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അവരെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേസിനോട് കൂട്ടിച്ചേര്‍ത്തത്.
തനിക്ക് മാധവവാര്യരുമായി സുഹൃത് ബന്ധമാണുള്ളത്. അദ്ദേഹം നടത്തുന്ന ബാലമന്ദിരത്തിലെ പരിപാടികളില്‍ പോയിട്ടുണ്ട്. പാലക്കാട്ടെ കുമ്പിടിയില്‍ പാവപ്പെട്ടവര്‍ക്കായി വാര്യര്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച വീടുകളുടെ സമുച്ചയം മന്ത്രിയായിരിക്കെ താനാണ് ഉദ്ഘാടനം ചെയ്തത്. അതിനപ്പുറം ഒരു തരത്തിലുമുള്ള ബന്ധവും ഇല്ല. എന്റെയും അദ്ദേഹത്തിന്റെയും അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും ജലീല്‍ പറഞ്ഞു.
ഷാര്‍ജ സുല്‍ത്താന് ഡീലിറ്റ് നല്‍കിയത് തന്റെ പ്രേരണയാലാണെന്നതാണ് മറ്റൊരു ആരോപണം. ഡീലിറ്റ് നല്‍കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി തീരുമാനിക്കുന്നത് 2014ലാണ്. 2014ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അബ്ദുല്‍ സലാമാണ്. അദ്ദേഹം ഇന്ന് ബി.ജെ.പി നേതാവാണ്. വല്ല സംശയവും ഉണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിച്ചാല്‍ മതിയെന്നും ജലീല്‍ പറഞ്ഞു.
താന്‍ 2016ലാണ് തദ്ദേശ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. 2018ലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് വരുന്നത്. 2014ല്‍ ഡീലിറ്റ് കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും സുല്‍ത്താന്റെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റിവെച്ചു. പിന്നീട് സര്‍വകാലാശല നേരിട്ട് ബന്ധപ്പെട്ടാണ് സുല്‍ത്താന്‍ ഡീലിറ്റ് സ്വീകരിക്കാന്‍ എത്തിയത്. അന്ന് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് പി.കെ അബ്ദുറബ്ബാണെന്നും ജലീല്‍ പറഞ്ഞു.
സ്വപ്ന എന്തൊക്കെയോ വിളിച്ചു പറയുകയാണ്. അതിന് ഒരു വിലയും കൊടുക്കേണ്ടതില്ല. വ്യക്തിപരമായ ഒരു കാര്യവും ഒരാളോടും പറയാന്‍ ഇഷ്ടപെടാത്തയാളാണ് മുഖ്യമന്ത്രി. അങ്ങനെയുള്ള ഭരണകര്‍ത്താവിനെ കുറിച്ചാണ് നട്ടാല്‍ മുളക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്നത്. താന്‍ നേരത്തെ കൊടുത്ത കേസില്‍ ഇക്കാര്യം കൂടി കൂട്ടിച്ചേര്‍ക്കും. ആരൊക്കെയാണ് ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അതോടുകൂടി ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നും ജലീല്‍ പറഞ്ഞു.
ഷാര്‍ജ സുല്‍ത്താന് പൊന്നും വജ്രങ്ങളും കൊടുത്തുവെന്നത് ആര് വിശ്വസിക്കും. വിദേശ ഭരണാധികാരികളെ അപമാനിക്കുന്നതിന് തുല്യമല്ലേ ഇത്. പ്രവാചക നിന്ദയെ തുടര്‍ന്ന് ഇന്ത്യ ഒറ്റപ്പെട്ട സാഹചര്യമാണുള്ളത്. അതിന് ആക്കം കൂട്ടാനെ ഇത്തരത്തിലുള്ള അബദ്ധ ജടിലമായ ജല്‍പ്പനങ്ങള്‍ ഉപകാരപ്പെടുകയുള്ളു. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇതൊന്നും ചോദ്യം ചെയ്യാത്തത്. അവര്‍ പറയുമ്പോള്‍ വെണ്ടക്ക നിരത്തുകയും മറുപടി ചെറുതാക്കുകയും ചെയ്യുന്നത് കാലങ്ങളായി തുടര്‍ന്നു വരുന്ന സമീപനമാണെന്നും ജലീല്‍ പറഞ്ഞു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമ മാധവന്‍ വാര്യര്‍ കെ.ടി ജലീല്‍ എം.എല്‍.എയുടെ ബിനാമിയാണെന്നായിരന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം. സംസ്ഥാനത്തിന് പുറത്തുള്ള കോണ്‍സുലേറ്റുകള്‍ വഴി ഈത്തപ്പഴവും മതഗ്രന്ഥവും എത്തിച്ചപ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ കെ.ടി ജലീല്‍ ഏല്‍പ്പിച്ചത് മാധവന്‍ വാര്യരെയായിരുന്നുവെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദം ചെലുത്തിയെന്നും സ്വപ്‌ന ആരോപിക്കുന്നു. ഇതിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്ന ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീല്‍ സ്വാധീനിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.