മലപ്പുറം: മലബാര്‍ ഹിന്ദു വിരുദ്ധ കലാപത്തിന് കാരണക്കാരായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും സ്വാതന്ത്ര്യ സമര സേനാനികളാണെന്ന് ആവര്‍ത്തിച്ച് എംഎല്‍എ കെ.ടി ജലീല്‍. ധീര ദേശാഭിമാനികളായ ഇവരെ അവഹേളിക്കരുത്. ഇവരാല്‍ കൊല്ലപ്പെട്ട ഒരു ഹൈന്ദവ സഹോദരന്റെയും പിന്മുറക്കാരെ മലപ്പുറത്ത് കാണാന്‍ കഴിയില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന പൊതുപരിപാടിയില്‍ വാരിയം കുന്നത്ത് മുഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കെ.ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
മലപ്പുറത്ത് ആരും അരക്ഷിതരല്ല. വാരിയംകുന്നത് കുഞ്ഞഹമ്മദാജിയും ആലി മുസ്ല്യാരും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ അംഗങ്ങളായിരുന്നു. സര്‍വ്വേന്ത്യാ മുസ്ലിംലീഗ് ഉണ്ടായിരുന്നിട്ടും അവസാന ശ്വാസം വരെയും അവര്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ്സിലാണ്. മാതൃഭൂമി പ്രസിദ്ധീകരിച്ച കെ മാധവന്‍ നായര്‍ രചിച്ച ‘മലബാര്‍ കലാപം’ ഒരാവര്‍ത്തി വായിക്കുക. മാതൃഭൂമി തന്നെ വെളിച്ചം കാണിച്ച ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ‘ഖിലാഫത്ത് സ്മരണകള്‍’ ഒരുതവണ നോക്കുക. കോട്ടക്കല്‍ ആര്യവൈദ്യശാല അച്ചടിച്ച് പുറത്തിറക്കിയ വൈദ്യരത്‌നം പി.എസ് വാര്യരുടെ ജീവചരിത്ര ഗ്രന്ഥത്തിലൂടെ ഒറ്റപ്രാവശ്യം കണ്ണോടിക്കുക.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയോ ആലി മുസ്ല്യാരോ കൊലപ്പെടുത്തിയ ഒരു ഹൈന്ദവ സഹോദരന്റെ പിന്‍മുറക്കാരെ മലപ്പുറത്തിന്റെ മണ്ണില്‍ ഹാജരാക്കാന്‍ ആര്‍ക്കെങ്കിലുമാകുമോ? അവര്‍ മാനഭംഗപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഒരു ഹൈന്ദവ സഹോദരിയുടെ പേരു പറയാന്‍ ഏതെങ്കിലുമൊരാള്‍ക്ക് സാധിക്കുമോ? ആ ധീര ദേശാഭിമാനികളെ ബഹുമാനിക്കണ്ട. അവഹേളിക്കാതിരിക്കാനെങ്കിലും ശ്രമിക്കുക.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു കൊന്ന കുന്നിന്റെ മുകളിലാണ് അദ്ദേഹത്തിന്റെ നാമധേയത്തില്‍ പണിത മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാള്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. ആലി മുസ്ല്യാരുടെ നാടായ നെല്ലിക്കുന്നിലാണ് മഞ്ചേരി മുനിസിപ്പാലിറ്റി നിര്‍മ്മിച്ച സ്മാരക സൗധം നെഞ്ചുവിരിച്ച് നില്‍ക്കുന്നത്. ആര്‍ക്കും ഒരലോസരവും ഇന്നുവരെ അവയൊന്നും ഉണ്ടാക്കിയിട്ടില്ല. ഹൈന്ദവ-മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം കളിയാടുന്ന മണ്ണില്‍ ആരും വര്‍ഗീയ വിഷം ചീറ്റരുത്.