തിരുവനന്തപുരം : കാട്ടാക്കടയിൽ അച്ഛനേയും മകളേയും ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പോലീസാണെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സംഭവത്തില്‍ പ്രതികളായ ജീവനക്കാരെ മാനേജ്മെന്‍റ് ആദ്യമെ സസ്പെൻഡ് ചെയ്തു. കൂടുതൽ അച്ചടക്ക നടപടി എടുക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ട്. അതിന് ശേഷം നടപടിയെടുക്കും. എന്നാൽ പോലീസിന് വീഴ്ച ഉണ്ടായെന്ന് പറയാൻ പറ്റില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പോലീസാണ്. എവിടെ ഒളിച്ചാലും പോലീസ് അവരെ കണ്ടു പിടിക്കും. പ്രതികൾക്ക് മുൻകൂർ ജാമ്യം കിട്ടുക അത്ര എളുപ്പമല്ലെന്നും ആന്‍റണി രാജു പറഞ്ഞു. കാട്ടക്കടയിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച കേസിൽ പ്രതികളെ പിടിക്കാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ ആകുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. പ്രതികളെ പിടികൂടിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് മർദ്ദനത്തിനിരയായ അച്ഛന്‍റെയും മകളുടേയും തീരുമാനം.
സർക്കാരും കെഎസ്ആർടിസിയും അനുവദിച്ച യാത്രാ ആനുകൂല്യം ചോദിച്ചെത്തിയ ദളിതനായ അച്ഛനെ മകളുടെ മുന്നിലിട്ട് ആക്രമിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. പ്രതികളാകട്ടെ കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരും ആര്യനാട്ടെ സ്റ്റേഷൻ മാസ്റ്ററും അടങ്ങുന്ന സംഘവും. ആക്രമണ ദിവസം മുതൽ ഇന്ന് വരെ പൊലീസിന് പറയാനുള്ളതാകട്ടെ ഒരേ ഉത്തരം. പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ്.
പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി നാളെ കോടതി പരിഗണിക്കും വരെ ഒളിവിൽ തുടരാനാണ് അഭിഭാഷകരുടെ ഉപദേശം. നാളെ വൈകുന്നേരം വരെ നടപടികൾ ഉണ്ടായില്ലെങ്കിൽ സ്വകാര്യ അന്യായമടക്കം നീതി തേടിയുള്ള തുടർ നടപടികളിലേക്ക് പ്രേമനനും കുടുംബവും കടക്കും.































