പത്തനംതിട്ട: കുമ്പഴ വടക്ക് സർവീസ് സഹകരണ ബാങ്ക് (ക്യൂ 1373) ഭരണസമിതിയിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്‌ക്കരിച്ചു. മുൻ എംഎൽഎ രാജു എബ്രഹാം ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ കള്ളവോട്ടിലും യുഡിഎഫ് സ്ഥാനാർഥികൾക്ക് നേരെ നടന്ന അക്രമണത്തിലും പ്രതിഷേധിച്ചാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചത്. കുമ്പഴ വടക്ക് എസ്എൻവി യുപി സ്‌കൂളിൽ രാവിലെ 8ന് ആരംഭിച്ച തിരഞ്ഞെടുപ്പ് 10.30 വരെ സമാധാന പരമായിരുന്നു. എന്നാൽ ഇതിനുശേഷം യുഡിഎഫിന് മുൻതൂക്കം വരുന്നു എന്ന സാഹചര്യം മനസിലാക്കി എൽഡിഎഫ് ഗുണ്ടകളെ ഉപയോഗിച്ച് വ്യാപകമായ കള്ളവോട്ട് നടത്തുകയായിരുന്നു. മരിച്ചു പോയവരുടെ പേരിലും വോട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ യുഡിഎഫ് ബൂത്ത് ഏജന്റുമാർ എതിർത്തിട്ടും ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ വ്യാജ വോട്ടുകൾ നടന്നു. ഉച്ചകഴിഞ്ഞ് ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാർഥികൾ വോട്ടെടുപ്പ് ബഹിഷകരിച്ചുകൊണ്ട് റിട്ടേണിംഗ് ഓഫീസർക്ക് കത്ത് നൽകി. വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കുന്നതിന് പോളിങ് സ്‌റ്റേഷന് സമീപം സിപിഎം നേതൃത്വത്തിൽ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.
സിപിഎം വർഷങ്ങളായി ഭരിക്കുന്ന കുമ്പഴ വടക്ക് സർവീസ് സഹകരണ ബാങ്ക് എട്ടുകോടി രൂപയോളം കട ബാധ്യതയിലാണ്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ സിപിഎം ഭരണ സമിതി നടത്തിയ ക്രമക്കേട് പുറത്തുവരുമെന്ന ഭയത്താലാണ് അക്രമത്തിലൂടെയും കള്ളവോട്ടിലൂടെയും ബാങ്ക് പിടിച്ചെടുക്കാൻ ശ്രമിച്ചതെന്ന് മൈലപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. മൈലപ്ര സഹകരണ ബാങ്ക് തകർത്തതുപോലെ ഈ ബാങ്കിനെയും തകർക്കുവാനുള്ള ആസൂത്രിത ശ്രമമാണിതെന്നും ഇതിനെതിരെ വരും ദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച യുഡിഎഫ് സ്ഥാനാർഥികളും പ്രവർത്തകരുംം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്തിന്റെ നേതൃത്വത്തിൽ കുമ്പഴ വടക്ക് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മത്സരിച്ച സ്ഥാനാർത്ഥികളും കോൺഗ്രസ് ബ്ലോക്ക് 1 മണ്ഡലം പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്തു.





























