പത്തനംതിട്ട : തിരുവല്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. നിരണത്ത് കൃഷി നാശം മൂലം കടക്കെണിയിലായി ആത്മഹത്യ ചെയ്ത കര്‍ഷകന്‍ രാജീവന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. തിരുവല്ലയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. നിരന്തരമായ കര്‍ഷക ദ്രോഹത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് നിരണം സ്വദേശിയായ രാജീവന്‍.
താങ്ങാനാവാത്ത കടഭാരവും അധികൃതരുടെ കടുത്ത ദ്രോഹവും തന്മൂലമുണ്ടായ നൈരാശ്യവും കൃഷിനാശവും രാജീവനെ മാനസികമായി തളര്‍ത്തി. ഒരിക്കലും രക്ഷപ്പെടാനാവില്ലെന്ന നിഗമനമാണ് ആത്മഹത്യയില്‍ എത്തിച്ചത്. വെള്ളപ്പൊക്കവും വെള്ളക്കെട്ടും മഴയും മൂലം വന്‍കെടുതികളെ അഭിമുഖീകരിക്കേണ്ടിവന്ന കര്‍ഷകനെ ആശ്വസിപ്പിക്കാനോ സഹായിക്കാനോ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ല. പകരം അവകാശപ്പെട്ട ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കാതെ ദുരിതത്തിന്റെ നടുക്കയത്തിലേക്ക് തള്ളിയിട്ടു. ജീവനൊടുക്കുക മാത്രമേ വഴിയുള്ളൂവെന്ന അവസ്ഥയില്‍ എത്തിച്ചു.
കുട്ടനാടന്‍ പാടശേഖരങ്ങളിലെ കര്‍ഷകരെല്ലാം വലിയ പ്രതിസന്ധിയിലാണ്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുടെ ഭീതിദമായ സാഹചര്യം ഒരു വശത്ത്. തങ്ങളുടെ ഏക ആശ്രയമായ കൃഷി നശിച്ചു പോകുന്നതുമൂലം മറുവശത്തു ജീവിതം വഴിമുട്ടി നില്‍ക്കുന്നു. 2018 ലെ പ്രളയത്തെ തുടര്‍ന്ന് തോടുകളില്‍ വന്നടിഞ്ഞ എക്കലും ചേറും ചെളിയും ഇതുവരെ നീക്കം ചെയ്തിട്ടില്ല. തന്മൂലം വിളഞ്ഞുകിടക്കുന്ന പാടശേഖരങ്ങള്‍ വേനല്‍മഴയില്‍ പെയ്ത വെള്ളംകൊണ്ട് നിറഞ്ഞു. തോട്ടപ്പള്ളി സ്പില്‍ വേ വഴി ഓരുവെള്ളം കയറുന്നു. ബണ്ടും വരമ്പും കുത്തി ഉപയോഗയോഗ്യമാക്കുന്നില്ല.
രണ്ടാം കൃഷിയുടെ ഇന്‍ഷുറന്‍സ് തുക ഇനിയും ലഭിച്ചിട്ടില്ല. വിത്തിലെ കൃത്രിമം മൂലം നെല്ലിനിടയില്‍ കളയും വരിനെല്ലും കൂടി. ബജറ്റില്‍ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കിയിട്ടില്ല. ആദ്യ പാക്കേജില്‍ ചിലവഴിച്ച
ആയിരം കോടി രൂപ പാഴായി. അഴിമതിയുടെയും തട്ടിപ്പിന്റെയും കഥകള്‍ മാത്രമേ കേള്‍ക്കാനുള്ളു. സര്‍ക്കാര്‍ വക കൊയ്ത്തുയന്ത്രങ്ങളും മറ്റ് കാര്‍ഷിക ഉപകരണങ്ങളും ഉപയോഗശൂന്യമായി. അതുകൊണ്ട് ഇവയെല്ലാം തമിഴ് നാട്ടില്‍ നിന്നും കൊണ്ടുവരേണ്ടി വന്നു. രണ്ട് ദിവസം പണിമുടക്കും കൂടെ വന്നപ്പോള്‍ വന്‍തുക വാടകയിനത്തിലും കൃഷിനാശത്തിലും പാഴായി.
ഈ പ്രതികൂല സാഹചര്യങ്ങളാണ്, കര്‍ഷകരെ ആത്മഹത്യ പോലുള്ള സാഹസിക നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത്. കാര്‍ഷിക വികസനത്തിന് കേന്ദ്രം കേരള സര്‍ക്കാരിന് നല്‍കിയ കോടികള്‍ കര്‍ഷകരില്‍ എത്തുന്നില്ല. ഫസല്‍, ഭീമ യോജന തുടങ്ങിയ സഹായ പദ്ധതികള്‍ നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറല്ല. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് തുക നല്‍കുന്നുമില്ല.
രാജീവന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ഒരു കര്‍ഷക കുടുംബത്തിന്റെ ശരാശരി കടം രണ്ടര ലക്ഷം രൂപയാണ്. അതേസമയം ദേശീയ ശരാശരി എഴുപത്തിനാലായിരം രൂപയാണ്. കേരളത്തിലെ കര്‍ഷകരില്‍ 70 ശതമാനത്തിനും കടബാധ്യതയുണ്ട്. ദേശീയ തലത്തില്‍ 50 ശതമാനം കര്‍ഷകര്‍ക്കേ കടബാധ്യത ഉള്ളൂ എന്ന് ഈ വര്‍ഷത്തെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാര്‍ഷിക രംഗത്തോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയും നിഷേധാത്മക നയവും മൂലം അനുഭവിക്കുന്ന കെടുതികള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ പോയി കര്‍ഷക സമരം നടത്തി പ്രഹസനം കാട്ടുന്ന സിപിഎം നേതാക്കള്‍ രാജീവന്റെ കുടുംബത്തോട് മാപ്പുപറയണം. തന്റേതല്ലാത്ത കാരണം കൊണ്ട് കെടുതികള്‍ അനുഭവിക്കേണ്ടി വന്ന രാജീവന്റെ കുടുംബത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ രംഗത്ത് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

































