തിരുവല്ല : എടത്വയില്‍ കുറുവ മോഡല്‍ മോഷണശ്രമo. നഗ്നനായി മോഷണശ്രമത്തിനിടയില്‍ യുവാവ് പിടിയില്‍. തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട് പതിനഞ്ചില്‍ സോജന്‍ (36) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.30 – ഓടെ തലവടി മുരിക്കോലിമുട്ടിന് സമീപത്തെ വീട്ടിലാണ് മോഷണത്തിന് എത്തിയത്. ഈ വീട്ടിലെ പെണ്‍കുട്ടിയുടെ മാല പറിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സോജന്‍ ഓടി രക്ഷപ്പെട്ടു.
മോഷണ ശ്രമം നടത്തുമ്പോള്‍ സോജന്‍ പൂര്‍ണ്ണ നഗ്നനായിരുന്നു. പച്ച ജംഗ്‌ഷനിലെ ഓട്ടോ തൊഴിലാളിയായ സോജന്‍ തലവടി മുരിക്കാലുമുട്ട് പാലത്തിന് സമീപം ഓട്ടോ പാര്‍ക്ക് ചെയ്ത ശേഷം അഞ്ഞൂറ് മീറ്ററോളം നടന്ന് മറ്റൊരു വീടിന്റെ സമീപത്ത് മൊബൈല്‍, തിരിച്ചറിയല്‍ കാര്‍ഡ് അടങ്ങുന്ന പേഴ്സ്, അടിവസ്ത്രം ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ എന്നിവ പൊതിഞ്ഞ് വെച്ചിട്ടാണ് മോഷണ ശ്രമത്തിന് ഇറങ്ങിയത്.
ഇരുളിലൂടെ മറയുന്ന സോജനെ സമീപ സ്ഥലങ്ങളില്‍ തിരക്കിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണത്തിനിടയിലാണ് തുണികെട്ടുകള്‍ കണ്ടെത്തിയത്. സ്ഥലവാസികള്‍ സോജന്റെ മൊബൈല്‍ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചു. ഫോണ്‍ വഴിയില്‍ നിന്ന് കണ്ടെത്തിയതാണെന്നും സ്ഥലം എവിടെയാണെന്നും അന്വേഷിച്ചറിഞ്ഞു. പിന്നീട് തൊണ്ടി മുതല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എടത്വാ പോലീസിന് കൈമാറി. ഇന്നലെ രാവിലെ പച്ച ജംഗ്ഷന് സമീപത്ത് വെച്ച് സോജനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സമാന രീതിയില്‍ ആറോളം മോഷണ കേസുകള്‍ സോജന്റെ പേരില്‍ നിലവിലുണ്ട്. എടത്വാ സി.ഐ ആനന്ദബാബു, എസ്.ഐ പി.ശ്രീകുമാര്‍, സി.പി.ഒമാരായ രഞ്ജിത്ത്, വിഷ്ണു, സനീഷ് എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.