കോന്നി: കേരളത്തിലാദ്യമായി കുട്ടവഞ്ചികളുടെ മത്സരത്തിന് അടവി ഒരുങ്ങുന്നു. ആഗസ്റ്റ് 19 ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിയ്ക്കാണ് കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടക്കുക. കോന്നിയിലെ ടൂറിസം വികസനം മുൻനിർത്തി കാട് ടൂറിസം സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നേതൃത്വം നല്കി നടത്തുന്ന കോന്നി കരിയാട്ടം ടൂറിസം എക്സ്പോയുടെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളുടെ പ്രമോഷൻ പരിപാടികൾ നടന്നുവരികയാണ്. അതിന്റെ ഭാഗമായാണ് കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടക്കുന്നത്.
കാനന മദ്ധ്യത്തിലൂടെ ഒഴുകുന്ന കല്ലാറിൽ തണ്ണിത്തോട് പഞ്ചായത്തിലെ അടവിയിലാണ് കുട്ടവഞ്ചി സവാരി കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 26 കുട്ടവഞ്ചികളാണ് നിലവിൽ സഞ്ചാരികൾക്ക് സവാരിക്കായി ഉപയോഗിക്കുന്നത്. അത്രയും തന്നെ തുഴച്ചിൽ കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജലാശയങ്ങളിൽ വള്ളംകളി നടക്കാറുണ്ടെങ്കിലും കുട്ടവഞ്ചി തുഴച്ചിൽ മത്സരം സംസ്ഥാനത്ത് ആദ്യമായാണ് നടക്കുന്നത്. കണ്ണിനും, മനസ്സിനും കുളിരണിയിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന കുട്ടവഞ്ചി യാത്രകൾക്ക് നേതൃത്വം നല്കുന്ന തുഴച്ചിലുകാർ മൽസരാർത്ഥികളാകുന്ന കുട്ടവഞ്ചി തുഴച്ചിൽ മത്സരം പുത്തൻ അനുഭവമായി മാറും.
മത്സരത്തിന്റെ ഭാഗമായി അലങ്കരിച്ച കുട്ട വഞ്ചികളുടെ പ്രദർശന ജലയാത്രയായിരിക്കും ആദ്യം നടക്കുക. തുടർന്ന് ടീമുകളായി തിരിക്കുന്ന കുട്ടവഞ്ചികളുടെ മത്സരം ആരംഭിക്കും. ഒന്നും, രണ്ടും, മൂന്നും ബാച്ചുകളിലായി നടക്കുന്ന മത്സരത്തിലൂടെ ആദ്യ മൂന്നു സ്ഥാനക്കാരെ കണ്ടെത്തും. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നല്കും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കാൻസർവേറ്റർ പി.പുഗഴേന്തി ഐ.എഫ്.എസ് മുഖ്യാതിഥി ആയിരിക്കും. ജനപ്രതിനിധികളും, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മത്സര സംഘാടനവുമായി ബന്ധപ്പെട്ട് കുട്ടവഞ്ചി കേന്ദ്രത്തിൽ തുഴച്ചിൽ കാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു.





























