തിരുവല്ല : റെയിൽവേ അടിപ്പാതയിലെ പണികൾ മൂലം കുറ്റൂർ-മനയ്ക്കച്ചിറ റോഡിലെ ഗതാഗതം പൂർണമായി നിലച്ചു. മുന്നറിയിപ്പില്ലാതെ പണികൾ തുടങ്ങിയതാണ് യാത്രക്കാരെ വലച്ചത്. കുറ്റൂർ അടിപ്പാതയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പണികളാണ് ബുധനാഴ്ച രാവിലെ തുടങ്ങിയത്. റോഡ് അടയ്ക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങൾ വഴി അറിയിപ്പുകൾ നൽകിയിരുന്നില്ല.
ആഴ്ചകൾക്കു മുമ്പ് കുറ്റൂരിൽ റോഡിലെ ഒരുഭാഗത്ത് പണി നടത്തുന്നത് സംബന്ധിച്ച് ചെറിയ അറിയിപ്പ് ബോർഡ് വെച്ചിരുന്നു. എന്നാൽ യാത്രക്കാർ ആരും ശ്രദ്ധിക്കുമായിരുന്നില്ല. നവംബർ 14-ന് പണി തുടങ്ങുമെന്നാണ് അതിൽ പറഞ്ഞിരുന്നത്. ആ ദിവസം തുടങ്ങിയതുമില്ല. ബുധനാഴ്ച മണ്ണുമാന്തിയുമായെത്തി അടിപ്പാതയുടെ പ്രവേശന ഭാഗങ്ങളിലെ ഉപരിതലം കുഴിക്കുകയായിരുന്നു.
ഇതുവഴിയെത്തിയ യാത്രക്കാരിൽ ചിലർ ഇത് ചോദ്യം ചെയ്തത് തൊഴിലാളികളുമായുളള തർക്കത്തിനും കാരണമായി. ഏഴുവർഷം മുമ്പ് പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി ഗേറ്റ് ഒഴിവാക്കി അടിപ്പാത പണിതതുമുതൽ ഇവിടെ പ്രശ്നങ്ങളുണ്ട്. മഴപെയ്താൽ വെള്ളക്കെട്ടാകും. വാഹന ഗതാഗതം തടസ്സപ്പെടും. പരിഹാരത്തിനായി പുതിയ ചാൽവെട്ടി. പിന്നീട് മേൽക്കൂരയിട്ടു.
അതിനുശേഷം പമ്പുവെച്ച് വറ്റിക്കാൻ നോക്കി. ഒരു മാർഗവും വിജയിച്ചില്ല. നാലാം ശ്രമമെന്ന നിലയിൽ പാതയുടെ ഒരുഭാഗം ചെറിയ വാഹനങ്ങൾക്ക് പോകത്തക്കവിധം ഉയർത്തി കോൺക്രീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം പ്രവേശനമാർഗത്തിന്റെ ഇരുപുറവും റോഡിന് കുറുകെ വലിയ ഓട നിർമിക്കുന്നുണ്ട്. ആ പണികൾക്കായാണ് ബുധനാഴ്ച റോഡുമുറിച്ചത്.































