ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൂട്ടക്കൊല നടത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രക്ക് അലഹബാദ് ഹൈകോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് കൃഷ്ണ പഹല്‍ അധ്യക്ഷനായ ലഖ്നോ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ജസ്റ്റിസ് കൃഷ്ണ പഹല്‍ ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശിലെ ലഖീംപൂരില്‍ കഴിഞ്ഞ വര്‍ഷം നടന്ന കര്‍ഷക മാര്‍ച്ചിനിടെ എട്ടുപേരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലാണ് ആശിഷ് മിശ്ര ജയില്‍ശിക്ഷയനുഭവിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അലഹബാദ് ഹൈകോടതിയിലെ ലഖ്നോ ബെഞ്ച് ആശിഷിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഏപ്രിലില്‍ സുപ്രീംകോടതി ജാമ്യം നല്‍കിയത് റദ്ദാക്കി. ഇരകളുടെ ഭാഗത്തിന് മതിയായ അവസരം നല്‍കിയ ശേഷം ജാമ്യാപേക്ഷ പുനഃപരിശോധിക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തു.
2021 ഒക്ടോബര്‍ മൂന്നിന് കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്കുനേരെ ആശിഷ് മിശ്ര കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിന് എതിരെയായി രുന്നു സമരം നടത്തിയത്. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും സംഭവത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്നുപേരും കൊല്ലപ്പെട്ടു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2021 ഒക്ടോബര്‍ ഒമ്പതിനാണ് ആണ് ആശിഷ് അറസ്റ്റിലായത്. എന്നാല്‍ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഏപ്രില്‍ 24ന് ആശിഷ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു.





























