റാന്നി : റാന്നി – ചെറുകോൽപ്പുഴ റോഡ് വികസനത്തിനായി സൗജന്യമായി ഭൂമി വിട്ടു നൽകിയ ഭൂഉടമകള റാന്നി എം.എൽ.എ കബളിപ്പിച്ചതായി ആക്ഷേപം. റോഡിന് 10 മീറ്റർ വീതി ആക്കുന്നതിന് സമ്മത പത്രം നൽകിയ ഭൂഉടമകളുടെ ഉറപ്പ് ലംഘിച്ച് പതിമൂന്നര മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാനായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഭൂഉടമകൾ സമരത്തിനൊരുങ്ങുന്നത്. റോഡിന്റെ വികസനത്തിനായി രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിൽ 5 വർഷങ്ങൾക്ക് മുൻപ് അന്നത്തെ എം.എൽ.എ രാജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ വികസന ജാഥയിൽ 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാൻ ഭൂഉടമകൾ സ്ഥലം സൗജന്യമായി നൽകുകയും അളന്ന് കല്ലിടുകയും ചെയ്തതാണ്.
പൊതുമരാമത്ത് വകുപ്പ് റോഡ് പുനരുദ്ധരിക്കുമെന്ന പ്രതിക്ഷയിലാണ് വസ്തു ഉടമകൾ ഭൂമി നൽകിയത്. എന്നാൽ വസ്തു ഉടമകളുടെ കൂടുതൽ ഭൂമി ഏറ്റെടുത്ത് കിഫ്ബിയെ പദ്ധതി എൽപ്പിക്കാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. തങ്ങൾ നൽകിയ 10 മീറ്റർ വിതിയിൽ നല്ല രീതിയിൽ റോഡ് പുനരുദ്ധരിക്കാൻ കഴിയുമെന്നാണ് ഭൂ ഉടമകൾ പറയുന്നത്. എതിർ കരയിലുള്ള കോഴഞ്ചേരി – കിക്കൊഴൂർ – റാന്നി റോഡ് നല്ല രീതിയിൽ പത്ത് മീറ്റർ വീതിയില്‍ വികസിപ്പിച്ചത് അവർ ചൂണ്ടി കാണിയ്ക്കുന്നു. അതിന്റെ ആവശ്യമെ ഈ റോഡിനും ഉള്ളുവെന്നും അവർ പറഞ്ഞു. പത്ത് മീറ്റർ വികസനത്തിന് ഉപരിയായി ഭൂമി നൽകില്ലെന്നും ഇതിൽ കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സമരം ചെയ്യുകയും കോടതിയെ സമീപിക്കുകയും ചെയ്യുമെന്നും കൺവീനർ പ്രസാദ് മൂക്കന്നൂർ അറിയിച്ചു.





























