ചാരുംമൂട് : കൊല്ലം-തേനി ദേശീയപാത (183) നാലുവരിയാക്കി മാറ്റുന്നതിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകുന്നു. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ ഭൂരാശി പോർട്ടിൽ പ്രസിദ്ധീകരിച്ചിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകുകയാണ്. നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല-ഗതാഗത വകുപ്പുമന്ത്രി നിധിൻ ഗഡ്കരിക്ക് കൊടിക്കുന്നിൽ സുരേഷ് എംപി നിവേദനം നൽകി. സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ റവന്യൂവകുപ്പിന് നിർദേശം നൽകണമെന്നു കാട്ടി മുഖ്യമന്ത്രിക്കും കത്തു നൽകി. സംസ്ഥാനസർക്കാരും കേന്ദ്രമന്ത്രിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
സ്ഥലം ഏറ്റെടുക്കുന്നതിനുൾപ്പെടെ വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാലാണ് നടപടികൾ വൈകാൻ കാരണമെന്നു പറയുന്നു. ആലപ്പുഴ ജില്ലയിൽ വരുന്ന ദേശീയപാതയുടെ ചുമതല ദേശീയപാതാവിഭാഗം ഹരിപ്പാട് സ്പെഷൽ ഡെപ്യൂട്ടി തഹസിൽദാർക്കും കൊല്ലം ജില്ലയിൽ വരുന്ന ദേശീയപാതയുടെ ചുമതല കൊല്ലം ദേശീയപാതാ വിഭാഗം ഡെപ്യൂട്ടി തഹസീൽദാർക്കുമാണ്. എന്നാൽ ഇവർക്ക് ദേശീയപാത 66-ന്റെ വികസന പ്രവർത്തനങ്ങളുടെ ചുമതലകൂടിയുള്ളതിനാൽ പ്രതിസന്ധി നേരിടുന്നു. ദേശീയപാത പൊതുമരാമത്ത് വിഭാഗവും സ്ഥലമേറ്റെടുക്കൽ സംഘവും ദേശീയപാത കടന്നുപോകുന്ന സ്ഥലങ്ങളിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. 24 മീറ്റർ വീതിയിൽ കൊടുംവളവുകൾ നിവർത്തിയും ബ്ലാക്ക് സ്‌പോട്ടുകൾ ഒഴിവാക്കിയും ഗ്രേഡിങ് വർധിപ്പിച്ചുമാണ് ദേശീയപാത 183 യാഥാർഥ്യമാക്കുക. ദേശീയപാത 83-ലെ തേനിയും ദേശീയപാത 66-ഉം തമ്മിൽ ബന്ധിപ്പിക്കുന്നതാണ് റോഡ്. കൊല്ലം, അഞ്ചാലുംമൂട്, ഭരണിക്കാവ്, താമരക്കുളം, ചാരുംമൂട്, മാങ്കാംകുഴി, കൊല്ലകടവ്, ചെങ്ങന്നൂർ, പൊൻകുന്നം, വണ്ടിപ്പെരിയാർ, കുമളി, തേനി തുടങ്ങിയ പ്രധാന ജങ്ഷനുകളിലൂടെയാണ് പാത കടന്നുപോവുക.





























