റാന്നി : വസ്തു ഉടമകൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തിൽ പരമാവധി ഇളവുകൾ നൽകി വേണം നിർമ്മാണത്തിലിരിക്കുന്ന റാന്നി വലിയ പാലത്തിൻറെ അപ്രോച്ച് റോഡിനായി സ്ഥലമേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പാലത്തിൻറെ വസ്തു ഏറ്റെടുക്കൽ സംബന്ധിച്ച് എംഎൽഎ വിളിച്ചുചേർത്ത റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും കെ ആർ എഫ്ബി അധികൃതരെയും വസ്തു ഉടമകളുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അപ്പ്രോച്ച് റോഡിനായി വസ്തു ഏറ്റെടുക്കാത്തത് കാരണം വലിയ പാലത്തിൻറെ നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. നിർമ്മാണസാമഗ്രികളുടെ വില വർധിച്ചതിനാൽ കരാറുകാരൻ പ്രവർത്തി ഉപേക്ഷിച്ചു. തുടർന്ന് എംഎൽഎ ഇടപെട്ടു റവന്യൂ നടപടികൾ വേഗത്തിലാക്കി 11 നോട്ടിഫിക്കേഷൻ വരെ എത്തി നിൽക്കുമ്പോഴാണ് വസ്തു ഉടമകളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് യോഗം വിളിച്ചു ചേർത്തത്.
26 കോടി മുതൽ മുടക്കി നിർമ്മിക്കുന്ന പാലത്തിന് 2016 ലാണ് ഭരണാനുമതി ലഭിച്ചത്. 2018 സാങ്കേതികാനുമതി ലഭിച്ച പാലത്തിന് നിർമ്മാണം 2019 ൽ ആരംഭിച്ചിരുന്നു. എന്നാൽ അപ്രോച്ച് റോഡ് നിർമ്മിച്ചാൽ മാത്രമേ തുടർനടപടികൾ നടക്കൂ എന്നതിനാൽ തൂണുകളുടെ നിർമ്മാണം ഇടയ്ക്ക് വെച്ച് നിർത്തിവെയ്‌ക്കെണ്ടി വന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ എംഎൽഎയുടെ അഭ്യർത്ഥനയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആദ്യംതന്നെ നിർമ്മാണത്തിലിരിക്കുന്ന പാലം സന്ദർശിക്കുകയും തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് പാലത്തിൻറെ നിർമ്മാണം കെ ആർ എഫ് ബി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പെരുമ്പുഴ മുതൽ ബ്ലോക്ക്പടി വരെയുള്ള രാമപുരം – ബ്ലോക്ക് പടി റോഡും ഉപാസന മുതൽ പേട്ട വരെയുള്ള റോഡുമാണ് അപ്രോച്ച് റോഡിനായി ഏറ്റെടുത്ത് റോഡിൻറെ വീതി 10 മീറ്റർ ആയി ഉയർത്തി ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തും. 140 പേരുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളാണ് ഏറ്റെടുക്കാൻ ഉള്ളത്. സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗം പി ആർ പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം അംഗം ജോർജ് എബ്രഹാം, ആലോചന വിനോദ് കുര്യാക്കോസ്, ശശികല രാജശേഖരൻ, സിന്ധു സഞ്ജയൻ ,ബി സുരേഷ്, പത്തനംതിട്ട എൽഎ സ്പെഷ്യൽ തഹസിൽദാർ എസ് റെജീന , റാന്നി തഹസിൽദാർ എം കെ അജികുമാർ , കെ ആർ എഫ് ബി അസി എക്സി എഞ്ചിനീയർ ബിജി തോമസ് എന്നിവർ പങ്കെടുത്തു.
































