എറണാകുളം : കളമശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ തെരച്ചില്‍ നിര്‍ത്തിവെച്ചു. കുഴിയിൽ അകപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തിയതായി സ്ഥിരീകരിച്ചതോടെയാണ് രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചത്. ഏഴ് പേരായിരുന്നു മണ്ണിടിഞ്ഞു വീണയിടത്ത് ജോലി ചെയ്തിരുന്നത്. ഇവരിൽ ഒരാൾ ആദ്യം സ്വയം രക്ഷപ്പെട്ടു. ബാക്കി ആറ് പേരിൽ 2 പേരെ തുടക്കത്തിൽ തന്നെ രക്ഷപ്പെടുത്തി. മണ്ണിന് അടിയിലായിപ്പോയ ബാക്കി 4 പേരെ രക്ഷപ്പെടുത്താൻ വൈകി. ഇവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്ന് ജില്ലാ ഫയർ ഓഫീസർ ജോജി അറിയിച്ചു.
ഇലക്‌ട്രോണിക് സിറ്റിയില്‍ അപകടമുണ്ടായ സ്ഥലത്തെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. സുരക്ഷാവീഴ്ച എ.ഡി.എം അന്വേഷിക്കും. അന്വേഷണറിപ്പോര്‍ട്ടിനു ശേഷമേ തുടര്‍നടപടി തീരുമാനിക്കൂ. എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഷംസുദീന്‍ എന്നയാളാണ് നിര്‍മ്മാണത്തിന്റെ സബ് കോണ്‍ട്രാക്‌ട് എടുത്തിരിക്കുന്നത്.
പശ്ചിമ ബംഗാൾ സ്വദേശികളായ നാല് പേരാണ് മരിച്ചത്. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. അപകടത്തെ കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ചുദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ അവശ്യപ്പെട്ടതായി ജില്ലാ കളക്ടർ കലക്ടർ ജാഫർ മാലിക്ക് അറിയിച്ചു. തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യും. മൃതദേഹങ്ങൾ വിമാനത്തിൽ നാട്ടിൽ എത്തിക്കും. പോസ്റ്റ് മോർട്ടം നടത്തണോ എന്നു ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.