കോന്നി : ഇന്നലെ പെയ്ത മഴയിൽ അട്ടച്ചാക്കൽ ഈസ്റ്റ് കോളനിയിൽ മണ്ണിടിച്ചിലുണ്ടായി. കോളനിയിലെ നാടുകാണി അച്ചൻകുഞ്ഞിന്റെ കൃഷി ചെയ്യാതെ കിടക്കുന്ന വസ്തുവിലാണ് മണ്ണിടിച്ചിലുണ്ടായത് ആളപായമില്ല. അട്ടച്ചാക്കൽ ഈസ്റ്റ് ജംഗ്ഷന് മുകളിലുള്ള മലഞ്ചരുവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഏതു നിമിഷവും മണ്ണിടിച്ചിലിനുള്ള സാധ്യത നിൽനിൽക്കുന്ന പ്രദേശം കൂടിയാണിത്. കോളനിയിലെ മുപ്പതോളം വീടുകൾ ദുരന്ത മുഖത്താണ് കഴിയുന്നത്.
കോന്നി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലുൾപ്പെടുന്നതാണ് ഈ പ്രദേശം. ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് പ്രദേശത്തെ പറമ്പുകളിലെല്ലാം വെള്ളം കെട്ടി നിൽക്കുകയാണ്. ഇവിടുത്തെ വീടുകളിലും കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. വീണ്ടും മഴപെയ്താൽ ഇവിടെ ദുരന്തമുണ്ടാവാനുള്ള സാധ്യത നിലനിൽക്കുന്നതായി വാർഡ് മെമ്പർ ജോയിസ് എബ്രഹാം പറഞ്ഞു. കുത്തനെയുള്ള ചരിഞ്ഞ പ്രദേശമായ ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ് കഴിയുന്നത്ത്.
മഴ തുടർന്നാൽ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടവരും. കോളനിയുടെ അടിവാരത്തു സ്ഥിതി ചെയ്യുന്ന ക്രഷർ യൂണിറ്റിന്റെ പ്രവർത്തനവും പ്രദേശത്തിന് ഭീഷിണിയായി മാറുകയാണ്. മുൻപും ഇവിടെ ചെറിയ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി. നായർ, ബ്ളോക് പഞ്ചായത്ത് മെമ്പർ രാഹുൽ വെട്ടൂർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോയിസ് എബ്രഹാം, ശോഭ മുരളി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജയപാലൻ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.





























