തിരുവനന്തപുരം : വിഴിഞ്ഞം ബോട്ട് അപകടത്തിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയെന്ന് ലത്തീന്‍ സഭ. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും അതുനടപ്പാക്കാത്തത് കൊണ്ടാണ് മൂന്ന് മരണങ്ങള്‍ സംഭവിച്ചതെന്നും ലത്തിന്‍ സഭ സഹായ മെത്രാന്‍ റവ. ക്രിസ്തുദാസ് പറഞ്ഞു. അപകടം നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോലും വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായില്ലെന്ന് ഇടവക വികാരി മൈക്കിള്‍ തോമസ് ആരോപിച്ചു.
വിഴിഞ്ഞത്ത് നിന്നും കടലില്‍ പോയ ബോട്ട് അപകടത്തില്‍പ്പെട്ട് മൂന്നുപേരാണ് മരിച്ചത്. പൂന്തുറ സ്വദേശികളായ ജോസഫ്, ഡേവിഡ്സണ്‍, വിഴിഞ്ഞം സ്വദേശി ശബരിയാര്‍, എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 14 പേരെ രക്ഷപെടുത്തിയിരുന്നു. ഹാര്‍ബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു മണല്‍ത്തിട്ടയിലിടിച്ച് വള്ളങ്ങള്‍ മറിഞ്ഞത്. തുറമുഖ നിര്‍മ്മാണത്തിനായി മാറ്റിയ മണ്ണാണ് ഹാര്‍ബറില്‍ ഇട്ടത്.






























