ന്യൂഡൽഹി : പൗരത്വ അപേക്ഷ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍. മതത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ലീഗിന്റെ ഹര്‍ജിയിൽ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിലെ മുസ്‌ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാൻ തീരുമാനിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കിയിരുന്നു.
പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ വിജ്ഞാപനം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ലീഗിന്റെ ആവശ്യം. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽനിന്ന് ഗുജറാത്ത്, രാജസ്ഥാൻ, ചത്തിസ്ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം.
ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി വിഭാഗത്തിൽപ്പെട്ട അഭയാർഥികൾക്ക് അപേക്ഷ നൽകാം. ഇതു ചോദ്യം ചെയ്താണ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അതേസമയം കേന്ദ്രം ഈ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത് പൗരത്വനിയമവുമായി ബന്ധപ്പെട്ടല്ല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിക്ക് ഉറപ്പു കൊടുത്തിരുന്നു.
1995ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2009ൽ തയാറാക്കിയ ചട്ടങ്ങൾ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത്. എന്നാൽ ഈ നിയമപ്രകാരം മതാടിസ്ഥാനത്തിൽ പൗരത്വം നൽകാൻ കഴിയില്ലെന്ന് ലീഗ് ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് ലംഘിക്കാനാണ് 2019ലെ നിയമത്തിലെ വ്യവസ്ഥകൾ വളഞ്ഞ വഴിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നാണ് ലീഗിന്റെ ആരോപണം. അഭിഭാഷകരായ ഹാരിസ് ബീരാൻ, പല്ലവി പ്രതാപ് എന്നിവരാണ് ലീഗിനു വേണ്ടി ഹാജരാകുന്നത്.