തിരുവനന്തപുരം : ഇടതുസർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ ഭവനപദ്ധതി പൊളിച്ചുപണിയാൻ സർക്കാർ ഒരുങ്ങുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതി നടപ്പാക്കുന്നതാണ് കൂടുതൽ ഗുണമെന്ന് വിലയിരുത്തിയാണിത്. പട്ടികവർഗം, പട്ടികജാതി, മത്സ്യത്തൊഴിലാളി മേഖലകൾക്കുള്ള പദ്ധതി ലൈഫിൽനിന്ന് വേർപെടുത്താനുള്ള രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. ഇതിന് മുഖ്യമന്ത്രിയുടെ അംഗീകാരം കിട്ടിയാൽ, അതത് വകുപ്പിൽനിന്ന് പുതിയ വീടുകൾക്കുള്ള അപേക്ഷ ക്ഷണിക്കും. നിലവിൽ ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവർക്കും അനുമതിയായവർക്കും അതേ പദ്ധതിയിൽത്തന്നെ തുടർന്ന് സഹായം ലഭിക്കും.
വിവിധ വകുപ്പുകളിലെ ഭവനപദ്ധതിയും കേന്ദ്രസർക്കാരിന്റെ പദ്ധതിവിഹിതവും ഒന്നിപ്പിച്ചാണ് ലൈഫ് മിഷൻ എന്നപേരിൽ ഒറ്റപദ്ധതിയായി ഇടതുസർക്കാർ നടപ്പാക്കിയത്. ഇതിലൂടെ, പട്ടികവർഗ വിഭാഗത്തിനടക്കം ലഭിച്ചിരുന്ന പ്രത്യേകം പരിഗണന നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ സാമ്പത്തികവർഷം 10,000 വീടുകൾ പട്ടികജാതിക്കാർക്കുമാത്രം പുതിയ പദ്ധതിയിലൂടെ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈഫിൽ നൽകിയ സഹായത്തെക്കാൾ ഓരോവീടിനും രണ്ടുലക്ഷംരൂപ അധികം നൽകുംവിധമാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പട്ടികജാതിക്കാർക്ക് നാലിൽനിന്ന് ആറുലക്ഷം രൂപയായി സഹായം കൂടും.
പട്ടികവർഗക്കാർക്ക് ആറിൽനിന്ന് എട്ടുലക്ഷമാകും. ഗുണഭോക്തൃവിഹിതം ഉണ്ടാകില്ല. ഫിഷറീസ് വകുപ്പിന്റെ പദ്ധതിക്ക് അന്തിമരൂപമായിട്ടില്ല. വീടിന്റെ വലുപ്പത്തിനുണ്ടായിരുന്ന പരിധിയും ഒഴിവാക്കും. കുറഞ്ഞത് 450 ചതുരശ്രയടിയിലുള്ള വീടായിരിക്കണം എന്നതുമാത്രമാണ് വ്യവസ്ഥ. പരമാവധി എത്രയുമാകാം. ലൈഫിൽ വീടിന്റെ വലുപ്പത്തിന് നിയന്ത്രണമുണ്ടായിരുന്നു. നാലോ അഞ്ചോ ഗഡുക്കളായി പണം അനുവദിക്കാനാണ് ശുപാർശ. ഇതിൽ അന്തിമ തീരുമാനമായിട്ടില്ല. 200 കോടിരൂപയാണ് ഈ സാമ്പത്തികവർഷം പട്ടികജാതി വിഭാഗക്കാർക്കുള്ള പദ്ധതിക്ക് മാറ്റിവെച്ചത്.
3333 വീടുകൾക്കുള്ള വിഹിതം മാത്രമാണ് ഇതിലൂടെ ഉണ്ടാകുക. ഗഡുക്കളായി നൽകുമ്പോൾ 10,000 ഗുണഭോക്താക്കൾക്ക് ഈ സാമ്പത്തികവർഷംതന്നെ വീടിന് അനുമതി നൽകാനാകുമെന്നാണ് കണക്കുകൂട്ടൽ. മത്സ്യത്തൊഴിലാളികളുടെ പാർപ്പിടപ്രശ്നങ്ങൾക്ക് സമഗ്രപദ്ധതി വേണമെന്നാണ് സർക്കാർ നിർദേശം.
































