തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വേട്ടെടുപ്പ് അവസാനിച്ചു. കോവിഡിനിടയിലും അഞ്ചു ജില്ലകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 72.61 ശതമാനമാണ് സംസ്ഥാനത്തെ പോളിംഗ്. 77.16 ശതമാനത്തോടെ ആലപ്പുഴ പോളിംഗില്‍ ഒന്നാമതെത്തി. ഇടുക്കി-74.53%, കൊല്ലം-73.34%. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ തിരുവനന്തപുരത്ത് 69.67 ശതമാനം. പത്തനംതിട്ടയില്‍ 69.71 ആണ് പോളിംഗ് ശതമാനം.
കോവിഡ് വ്യാപനത്തിനിടെ ആശങ്കയോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെങ്കിലും ആദ്യ ഘട്ട വോട്ടെടുപ്പിലെ ജനങ്ങളുടെ മികച്ച പങ്കാളിത്തം തുടര്‍ന്നുള്ള ഘട്ടങ്ങളിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുമുള്ളത്. 104 വയസുള്ള വോട്ടര്‍ അടക്കം ആദ്യഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കാര്യമായ പ്രതിഷേധമോ, പ്രശ്‌നങ്ങളോ എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പോളിംഗ് കുറവായിരുന്നു. തിരുവനന്തപുരത്ത് 2015-ല്‍ 63.09 ആയിരുന്നു പോളിംഗ് ശതമാനം. ഇത് അറുപതുവരെയേ ഇത്തവണ എത്തിയുള്ളൂ. കൊല്ലത്ത് 69.09 ആയിരുന്നു കഴിഞ്ഞ തവണയെങ്കില്‍ ഇപ്രാവശ്യം 66 ശതമാനംവരെ എത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമകണക്കില്‍ ഇതില്‍ മാറ്റംവരാം. കൂടിയ പോളിംഗ് ശതമാനം തങ്ങളെ സഹായിക്കുമെന്ന കണക്കുകൂട്ടലുകള്‍ മുന്നണികള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കിരാന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് വോട്ടിംഗ് ശതമാനം കൂട്ടിയതെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്നാണ് എന്‍ഡിഎയും യുഡിഎഫും ഒരേ സ്വരത്തില്‍ പറയുന്നത്.































