കോന്നി : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും പുലിയെ കുടുക്കാൻ കഴിയാതെ വലയുകയാണ് വന പാലകർ. ദിവസങ്ങളായി കലഞ്ഞൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളായ കൂടൽ, കാരക്കകുഴി, മുറിഞ്ഞകൽ, കുടപ്പാറ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനം വകുപ്പ് അത്യാധുനിക സംവിധാനം ഉള്ള ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ദിവസങ്ങളായി തുടരുന്ന തിരച്ചിലിലും രണ്ട് സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചിട്ടും പുലിയെ കുടുക്കുവാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ കൂടും ക്യാമറ ട്രാപ്പും സ്ഥാപിച്ചതിന് ശേഷം പല സ്ഥലങ്ങളിലും ആളുകൾ പുലിയെ കണ്ടിട്ടുള്ളതായി പറയുന്നു.എന്നാൽ വനം വകുപ്പിന്റെ പരിശോധനകളിൽ മാത്രം പുലിയെ കണ്ടെത്താൻ കഴിയാത്തത് പ്രതിസന്ധി വർധിപ്പിക്കുകയാണ്. വകയാർ എസ്റ്റേറ്റ് ഭാഗത്തും പുലിയെ കണ്ടതായി അഭ്യൂഹം ഉയർന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ അടക്കം പരിശോധനയിൽ പങ്കെടുത്തിരുന്നു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും പിടിക്കൂടാൻ കഴിയാതെ വന്നതോടെ പ്രദേശവാസികൾ ഭീതിയിൽ ആണിപ്പോൾ.
സന്ധ്യ കഴിഞ്ഞാൽ വീടിനുള്ളിൽ നിന്നും ആളുകൾ പുറത്ത് ഇറങ്ങാറില്ല. ജോലിക്ക് പോകുന്ന ആളുകൾ നേരത്തെ വീടുകളിൽ എത്തും. കുട്ടികളെ പോലും പുറത്ത് വിടാൻ മാതാപിതാക്കൾക്ക് ഭയമാണ്. കഴിഞ്ഞ ദിവസം കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ദിവസങ്ങൾ കടന്നുപോയിട്ടും പുലിയെ കുടുക്കാൻ കഴിയാത്തതിൽ കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജനങ്ങൾ വലിയ ആശങ്കയിൽ ആണ്.





























