കോന്നി : വില്ലൂന്നിപ്പാറയിൽ കടുവ കിണറ്റിൽ വീണ പ്രദേശത്ത് നാല് മാസങ്ങൾക്കു മുൻപ് തന്നെ കടുവയുടെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചിരുന്നു എങ്കിലും വനപാലകർ നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ. വനത്തിനോട് ചേർന്ന് കിടക്കുന്ന വില്ലൂന്നിപ്പാറയിൽ ജനവാസമേഖലയോടെ ചേർന്ന സ്ഥലത്ത് കടുവയുടെയും പുലിയുടെയും സാന്നിധ്യം ഉണ്ടെന്നായിരുന്നു പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചിരുന്നത്. ഇവിടെ ക്യാമറകൾ സ്ഥാപിക്കണം എന്ന് വനപാലകരോട് നാട്ടുകാർ ആവശ്യപെട്ടപ്പോൾ ഇവർ ഇത് മുഖവിലയ്ക്ക് എടുത്തില്ല എന്ന് പ്രദേശവാസിയായ സുബി പറയുന്നു.
വേണമെങ്കിൽ നിങ്ങൾ തന്നെ ക്യാമറ സ്ഥാപിക്കുവാനും വീടിന് പുറത്ത് ലൈറ്റ് മുഴുവൻ സമയവും തെളിക്കണം എന്നും വനപാലകർ നിർദേശം നൽകിയതായും പ്രദേശവാസികൾ പറയുന്നു. വന മേഖലയോട് ചേർന്ന് കിടക്കുന്ന ഇവിടെ സ്വകാര്യ വ്യക്തികളുടെ പറമ്പിലെ കാടുകൾ കാലങ്ങളായി നീക്കം ചെയ്യാത്തതും വന്യ മൃഗങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നുണ്ട്. കാട്ടുപന്നിയും മലയണ്ണാനും അടക്കമുള്ള വന്യ ജീവികളുടെ ശല്യവും ഇവിടെ വർധിക്കുന്നുണ്ട്.





























