ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിക്കാതെ 21 ശതമാനം സിറ്റിങ് എം.പിമാർ. മണ്ഡലങ്ങളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കിയതെന്നാണ് വിഷയത്തിൽ ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. ലോക്സഭയിൽ 370 സീറ്റ് ലക്ഷ്യം വച്ച് ബി.ജെ.പി രംഗത്തിറങ്ങുന്ന സാഹചര്യത്തിൽ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ഏറെ പ്രധാനമാണെന്നും ഇവർ പറയുന്നു.
മാർച്ച് രണ്ടിന് പുറത്തിറങ്ങിയ 195 പേരുടെ ആദ്യഘട്ട പട്ടികയിൽ നിന്നും പ്രജ്ഞ സിങ് ഠാക്കൂർ ഉൾപ്പെടെ 33 എം.പിമാരെ ബി.ജെ.പി പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബുധനാഴ്ച പുറത്ത് വന്നിരിക്കുന്ന രണ്ടാംഘട്ട പട്ടികയിൽ നിന്നും 30 പേരെ സീറ്റ് അനുവദിക്കാതെ പാർട്ടി മാറ്റി നിർത്തിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി ബി.ജെ.പി പുറത്തുവിട്ടിരിക്കുന്ന 267 പേരുടെ പട്ടികയിൽ 140 പേരും സിറ്റിങ് എം.പിമാരാണ്.





























