ഡല്‍ഹി: ഇന്ത്യസഖ്യം തകരുന്ന കപ്പലാണെന്നായിരുന്നു തുടക്കംമുതല്‍ ബി.ജെ.പി.യുടെ പ്രചാരണം. ലോക്സഭാതിരഞ്ഞെടുപ്പില്‍ തങ്ങളുടെ വാദം തെളിയിക്കാനുള്ള വഴിയാണ് നിതീഷിലൂടെ ബി.ജെ.പി.ക്ക് കിട്ടിയിരിക്കുന്നത്. നിതീഷ് കുമാറിനായി വീണ്ടും വാതിലുകള്‍ തുറന്നതിനുപിന്നില്‍ 28 പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നിക്കുന്നത് ഇല്ലാതാക്കുക, 2024 കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യംതന്നെ. കോണ്‍ഗ്രസിന് അടുത്ത തവണയും ഔദ്യോഗിക പ്രതിപക്ഷപദവി കിട്ടരുത് എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് രാഷ്ട്രീയ ചതുരംഗപ്പലകകളിലെ ഓരോ കരുവും ബി.ജെ.പി. നീക്കുന്നത്. 48 സീറ്റുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞതവണ എന്‍.ഡി.എ.യ്‌ക്കൊപ്പമുണ്ടായിരുന്ന ശിവസേന നേടിയത് 18 സീറ്റാണ്.
കോണ്‍ഗ്രസും എന്‍.സി.പി.യും ചേര്‍ന്ന് അഞ്ചുസീറ്റും നേടി. ഇവര്‍ സഖ്യമായി മത്സരിച്ചാല്‍ മഹാരാഷ്ട്രയില്‍ പിന്നോട്ടുപോയേക്കാമെന്ന അപകടംമണത്ത ബി.ജെ.പി. ശിവസേനയെ പിളര്‍ത്തി ഷിന്ദെയെ മുഖ്യമന്ത്രിയാക്കി. ഇപ്പോള്‍ പ്രതിപക്ഷം നേട്ടംകൊയ്യുമായിരുന്ന 40 സീറ്റുള്ള ബിഹാറും നിതീഷ് വഴി ‘പിടിച്ചെടുത്തു’. 42 സീറ്റുള്ള മറ്റൊരു പ്രതിപക്ഷസംസ്ഥാനമായ പശ്ചിമബംഗാളില്‍ ‘ഇന്ത്യ’ സീറ്റുവിഭജനം വിജയിച്ചില്ലെങ്കില്‍ അതും ബി.ജെ.പി.ക്ക് നേട്ടമാവും. ഇവിടെ കഴിഞ്ഞതവണ തൃണമൂലിനെ ശക്തമായി നേരിട്ട് 18 സീറ്റാണ് ബി.ജെ.പി. നേടിയത്.





























