തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയില്‍ ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ആരെങ്കിലും അനധികൃതമായി കടന്നിട്ടുണ്ടോ എന്ന് പരിശോധന നടക്കുകയാണെന്നും സമയമാകുമ്പോൾ എല്ലാം അറിയിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. അതിനിടെ സംഭവത്തില്‍ സഭാ ടിവിയുമായി സഹകരിക്കുന്ന ബിട്രെറ്റ് സൊലൂഷന്‍സിന്റെ കരാര്‍ റദ്ദാക്കാന്‍ തീരുമാനമായി.
അനിതയെ നിയമസഭക്ക് അകത്ത് എത്തിച്ചത് ഈ സ്ഥാപനത്തിലെ ജീവനക്കാരാണെന്നാണ് വിവരം. ലോക കേരള സഭക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളും സുരക്ഷയും മറികടന്ന് അനിതാ പുല്ലയില്‍ സഭാസമ്മേളന വേദിയായ നിയമസഭ സമുച്ചയത്തില്‍ എത്തിയതും സഭ സമ്മേളിച്ച മുഴുവന്‍ സമയവും അവിടെ ചെലവഴിച്ചതും വലിയ നാണക്കേടായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. പാസ് നല്‍കിയിരുന്നില്ലെന്ന് നോര്‍ക്കയും പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ലോക കേരള സഭയെ നാണംകെടുത്തിയ സംഭവത്തില്‍ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.
സംഭവത്തില്‍ സ്പീക്കര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. പാര്‍ട്ടിയുടെ അനുമതിയോടെയാണ് ബിട്രെറ്റ് സൊലൂഷന്‍സിന്റെ കരാര്‍ റദ്ദാക്കുന്നത്. പ്രതിപക്ഷം വിഷയം സഭയില്‍ ഉയര്‍ത്താനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഇത്. സഭ ടിവിയുടെ ഒടിടി കരാറെടുത്ത ബിട്രെയിറ്റ് സൊലൂഷന് സാങ്കേതിക സഹായം നല്‍കുന്ന പ്രവീണ്‍ എന്നയാളും അനിതാ പുല്ലയിലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നും ബിട്രെയിറ്റ് സൊലൂഷന്‍ ഡയറക്ടര്‍ സഭക്കകത്ത് അനിതക്ക് ഒപ്പം ഉണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നടപടി. അനിതയ്ക്കും പ്രവീണിനുമെതിരെ ക്രിമിനല്‍ നടപടിയും സ്വീകരിക്കണമെന്ന നിലപാട് സ്പീക്കര്‍ക്കുണ്ട്.
അനിതയെ പോലൊരാള്‍ അകത്ത് കയറിയതെങ്ങനെ എന്ന് സുരക്ഷാ ഉദ്യോഗസ്ഥരും മറുപടി പറയേണ്ടിവരും. എല്ലാം പരിഗണിച്ച ശേഷമാകും നടപടിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കുക.മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് ബിട്രെറ്റ് സൊലൂഷന്‍സിന്റെ പ്രവര്‍ത്തനം. ജേക്കബ് ജോര്‍ജ് കമ്പനിയുടെ ഡയറക്ടറാണ്. ശ്രീരാമകൃഷ്ണന്‍ സ്പീക്കറായിരിക്കുമ്പോഴാണ് ഈ കമ്പനിക്ക് സഭാ ടിവിയില്‍ ചുമതല കിട്ടിയത്. ഇത് ഏറെ വിവാദമായിരുന്നു. ബിട്രെറ്റ് സൊലൂഷന്‍സിന്റെ കരാര്‍ റദ്ദാക്കലിന് അപ്പുറത്തേക്ക് ക്രിമിനല്‍ നടപടികളുണ്ടാകാതിരിക്കാനും അണിയറ നീക്കം സജീവമാണ്. പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ പോലും അണിയറയില്‍ നീക്കം സജീവമാണ്.