പത്തനംതിട്ട : വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് അകത്തും പുറത്തും യാത്രചെയ്ത് തിരികെ പത്തനംതിട്ട നഗരത്തില്‍ എത്തുന്നവര്‍ വാഹന സൗകര്യങ്ങളില്ലാതെ വലയുകയാണ്. ദീര്‍ഘദൂര കെ.എസ്.ആര്‍.റ്റി.സി ബസുകളുടെ കുറവും സ്വകാര്യ വാഹനങ്ങളുടെ അമിത നിരക്കുമാണ് യാത്രക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. രാത്രി പത്ത് മണിക്ക് ശേഷം തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലേക്ക് അടക്കമുള്ള പ്രധാന റൂട്ടുകളില്‍ പരിമിതമായ ബസ് സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി രാത്രി വൈകി നഗരത്തില്‍ എത്തിയാല്‍ അമിത ചാര്‍ജ്ജ് നല്‍കി സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചെങ്കില്‍ മാത്രമേ ആളുകള്‍ക്ക് അവരവരുടെ വീടുകളില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.
പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയില്‍ പരിഷ്കാരങ്ങളുടെ ഭാഗമായി ബസുകളുടെ സമയക്രമത്തില്‍ വരുത്തിയ മാറ്റവും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബസ് ലഭിക്കുന്നതിന് തടസമാകുന്നു. ലാഭം കൊയ്യാന്‍ ഉദ്ദേശിച്ച് നടപ്പാക്കിയ പരിഷ്കരണം വലിയ നഷ്ടം വരുത്തിയത് മാത്രമല്ല യാത്രക്കാര്‍ക്കും ഇത് തിരിച്ചടിയായി. പൊതുവേ സാമൂഹ്യ വിരുദ്ധ ശല്യം വര്‍ധിക്കുന്ന പത്തനംതിട്ട നഗരത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബസ് ലഭിക്കാതെ വരുമ്പോള്‍ കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍റിലെ ഇരിപ്പിടങ്ങളില്‍ കഴിച്ചുകൂട്ടേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.
മലയോര മേഖലയിലേക്ക് ടാക്സി ഡ്രൈവര്‍മാരെ യാത്രയ്ക്ക് വിളിച്ചാല്‍ പലരും പോകാന്‍ മടിക്കുകയാണ് പതിവ്. വന്നാല്‍ തന്നെ വലിയ നിരക്കും ഇവര്‍ ഈടാക്കുന്നു. എഴുമണി കഴിഞ്ഞാല്‍ സ്വകാര്യ ബസുകള്‍ ഒന്നും തന്നെയില്ല. ജില്ലാ ആസ്ഥാനത്ത് വിവിധ ജില്ലകളില്‍ പോയി മടങ്ങി വരുന്നവര്‍ രാത്രിയില്‍ ബസ് ലഭിക്കാതെ വരുന്നതോടെ സ്റ്റാന്‍റിലെ ഇരിപ്പിടങ്ങളില്‍ രാത്രി കഴിച്ചുകൂട്ടുവാന്‍ മാത്രമേ നിവര്‍ത്തിയുള്ളൂ. നിലവിലെ സ്ഥിതി കാലങ്ങളായി തുടര്‍ന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.





























