റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി തോട്ടമൺ കാവ് ക്ഷേത്രത്തിന് സമീപം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി ഓടയുടെ സ്ലാബുകൾ സ്ഥാനം തെറ്റിയ നിലയിൽ. ക്ഷേത്രത്തിന് സമീപമുള്ള വളവിൽ ഓടയ്ക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബുകളാണ് അപകടകരമായ നിലയിലുള്ളത്. തിരക്കേറിയ ഈ പാതയിൽ യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് സ്ലാബുകൾ ഇളകി കിടക്കുന്നത്. രാത്രികാലങ്ങളിൽ ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാൽ കാൽനടയാത്രക്കാർ ഓടയിൽ വീഴാൻ സാധ്യതയേറെയാണ്.
ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നിരവധി പേർ കടന്നുപോകുന്ന പ്രധാന പാതയാണിത്. ക്ഷേത്രദർശനത്തിന് എത്തുന്നവരും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരും സ്ലാബുകൾക്കിടയിൽ കാല് കുടുങ്ങാതെ നോക്കി നടക്കേണ്ട അവസ്ഥയിലാണ്. അധികൃതർ അടിയന്തിരമായി ഇടപെട്ട് സ്ലാബുകൾ കൃത്യമായി ഉറപ്പിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് പൊതുമരാമത്ത് വകുപ്പ് ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






























