ചെന്നൈ : പ്രണയാഭ്യർത്ഥന നിരസിച്ച 20 കാരിയെ താംബരം റെയിൽവെ സ്റ്റേഷന് സമീപത്തുവെച്ച് യുവാവ് കുത്തിക്കൊന്നു. മദ്രാസ് ക്രിസ്റ്റ്യൻ കോളേജ് വിദ്യാർത്ഥിനിയായ ശ്വേതയെയാണ് കൊലപ്പെടുത്തിയത്. 23 കാരനായ രാമചന്ദ്രനാണ് തന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ശ്വേതയെ കൊലപ്പെടുത്തിയത്. ശ്വേതയെ കുത്തിയ ശേഷം തന്റെ കഴുത്തിൽ കുത്തി രാമചന്ദ്രൻ ആത്മഹത്യക്ക് ശ്രമിച്ചു.
പോലീസെത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്വേത മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് വർഷമായി പരിചയമുള്ളവരായിരുന്നു ഇരുവരുമെന്നും ഒരുമിച്ചാണ് സബർബൻ ട്രെയിനിൽ യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
കൊലപാതകം നടക്കുന്ന അന്ന് രാമചന്ദ്രനോട് പിണങ്ങി ശ്വേത താംബരം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി. ഒപ്പമിറങ്ങിയ രാമചന്ദ്രൻ ശ്വേതയുടെ പിന്നാലെയെത്തി ഇരുവരും തമ്മിൽ തർക്കത്തിലായി. ഉടൻ പോക്കറ്റിലിരുന്ന കത്തിയെടുത്ത് ഇയാൾ ശ്വേതയെ കുത്തുകയായിരുന്നു.





























