കൊച്ചി: കേരളത്തിൽ എൽപിജിക്ക് ക്ഷാമം നേരിട്ടതോടെ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ തുറന്നുപ്രവർത്തിക്കുന്ന ഭക്ഷണശാലകളെക്കുറിച്ചും അവിടെ ലഭ്യമായ വിഭവങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകുന്ന ഒരു വെബ്സൈറ്റുമായി രണ്ട് യുവാക്കൾ രംഗത്തെത്തി. കണ്ണൂർ സ്വദേശിയായ വൈശാഖ് സുരേഷും ആലപ്പുഴക്കാരനായ വിശ്വനാഥ കർത്തയും ചേർന്നാണ് ‘ഗ്യാസുണ്ടോ’ എന്ന് പേരുള്ള ഈ സേവനം ഒരുക്കിയിരിക്കുന്നത്. സൗജന്യമായി വിവരങ്ങൾ ലഭ്യമാക്കുന്ന ഈ സംരംഭം ഭക്ഷണം കഴിക്കാൻ ഹോട്ടലുകൾ തേടുന്നവർക്ക് വലിയ സഹായമാകും.
സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ ഗ്യാസ് ക്ഷാമം കാരണം ഹോട്ടലുകൾ അടച്ചിട്ടിരിക്കുന്നത് കണ്ട് നിരാശരായ അനുഭവത്തിൽ നിന്നാണ് ഇവർക്ക് ഈ ആശയം ലഭിച്ചത്. കൊച്ചി ഇൻഫോപാർക്കിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരാണ് വൈശാഖും വിശ്വനാഥും. ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നതിനാൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർഥികൾ, ഹോസ്റ്റലുകളിൽ കഴിയുന്നവർ, യാത്രക്കാർ എന്നിവർക്കെല്ലാം ഈ വെബ്സൈറ്റ് വലിയ ആശ്വാസമാകും.
റസ്റ്റോറന്റ് ഉടമകൾക്കും ഇതിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ മറ്റുള്ളവർക്ക് ‘അപ്പ്ലോട്ട്’ ചെയ്യാനുള്ള സൗകര്യവുമുണ്ട്. നാലുപേർ അപ് ലോഡ് ചെയ്ത വിവരങ്ങള്‍ ആധികാരികമാണെന്ന് ഉറപ്പിക്കാം. മാത്രവുമല്ല എത്ര സമയം മുമ്പാണ് വിവരങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തതെന്ന് അറിയാനുള്ള സംവിധാനവുമുണ്ട്. http://www.gasundo.live എന്ന വിലാസത്തിൽ എത്തിയാൽ ഇതിലെ സേവനങ്ങൾ ഉപയോഗിക്കാം.





























