കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ റോബിൻ പീറ്റർ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. ഇളകൊള്ളൂർ ഡിവിഷനിൽ നിന്നുമാണ് റോബിൻ പീറ്റർ വിജയിച്ചത്. അരുവാപ്പുലം ബ്ലോക്ക് ഡിവിഷനിൽ നിന്ന് മത്സരിച്ചു വിജയിച്ച എൽ.ഡി.എഫിലെ ക്ഷേമ ശേഖർ ആണ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ആയിരുന്നു വരണാധികാരി. രാവിലെ പത്തരയോടെ ആണ് നറുക്കെടുപ്പ് നടന്നത്. ഇരുമുന്നണികൾക്കും ഏഴ് സീറ്റുകൾ വീതം ലഭിച്ചതോടെ ആണ് ഭരണ സമിതിയെ തീരുമാനിക്കുവാൻ നറുക്കെടുപ്പ് നടത്തേണ്ടി വന്നത്. രാവിലെ ഇരുമുന്നണികളുടെയും സീറ്റുകൾ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്.
ഇതിന് ശേഷമാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞടുപ്പുകൾ നടന്നത്. റോബിൻ പീറ്ററിന് ആയിരുന്നു ആദ്യ നറുക്ക് വീണത്. കോന്നി താഴത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ ജിജോ മോഡി ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തുടർന്ന് ഉച്ചക്ക് രണ്ട് മണിയോടെ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞടുപ്പിൽ യു ഡി എഫിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന് തികഞ്ഞ വിശ്വാസം ഉണ്ടയിരുന്നു എങ്കിലും തിരിച്ചടി നേരിട്ടു. അരുവാപ്പുലം ബ്ലോക്ക് ഡിവിഷനിൽ നിന്ന് മത്സരിച്ച് വിജയിച്ച എൽ ഡി എഫ് ലെ ക്ഷേമ ശേഖർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കൈപ്പട്ടൂർ ബ്ലോക്ക് ഡിവിഷനിൽ നിന്ന് മത്സരിച്ചു വിജയിച്ച യു ഡി എഫിലെ റോസമ്മ ബാബുജിയാണ് ക്ഷേമ ശേഖറിന് എതിരായി മത്സരിച്ചത്. ഇത് രണ്ടാം തവണയാണ് കോന്നി ബ്ലോക്ക് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ തവണ ഇളകൊള്ളൂർ ബ്ലോക്ക് ഡിവിഷനിൽ നിന്ന് മത്സരിച്ച് ജയിച്ച ജിജി സജിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി പിന്നീട് ശരിവെക്കുകയും ചെയ്തു. പിന്നീട് തണ്ണിത്തോട് ഡിവിഷനിൽ നിന്ന് മത്സരിച്ച യു.ഡി.എഫിലെ എം വി അമ്പിളി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തി. ഇതോടെ യു ഡി എഫ് നേതൃത്വവുമായി അകന്ന ജിജി സജി 2021 ജൂലായ് 28 ന് എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. 2021 ആഗസ്റ്റ് 25 നാണ് എൽ ഡി എഫ് പിന്തുണയോടെ ജിജി സജി പ്രസിഡന്റ് ആയത്.





























