മാടമണ്‍ : ശബരിമല തീർത്ഥാടകരുടെയും മറ്റ് വലിയ വാഹനങ്ങളുടെയും പ്രധാന യാത്രാ പാതയായ മുണ്ടക്കയം-ഭരണിക്കാവ് ദേശീയ പാതയിലെ മാടമണ്‍ സ്കൂളിന് സമീപത്തെ തോട്ടുങ്കല്‍ തോടിലെ കലുങ്ക് അപകട ഭീഷണിയില്‍. കലുങ്കിന്റെ അടിവശം ഇടിഞ്ഞ് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. പ്രദേശത്തെ പാറമടകളില്‍ നിന്ന് ഭാരം കയറ്റിയ ടോറസ് ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരന്തരം ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്.
ദുർബലമായ അടിഭിത്തി എപ്പോള്‍ വേണമെങ്കിലും തകർന്ന് വൻ ദുരന്തം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. കലുങ്കിന്റെ തകർച്ചാഭീഷണി കണക്കിലെടുത്ത്, അടിഭിത്തി എത്രയും വേഗം നന്നാക്കി പരിഹാരം കണ്ടില്ലെങ്കില്‍ വൻ അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.





























